ഒരു കോടി രൂപ വരെയുള്ള വീട് വയ്പ കാർ വായ്പ കാർഷിക വായ്പ തുടങ്ങിയവയുടെ തിരിച്ചടവിന് 90 ദിവസം നേരത്തെ അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോൾ രണ്ട് മാസം കൂടി നീട്ടിയത്. ആകെയുള്ള രണ്ടര ലക്ഷം എടിഎമ്മുകളിൽ മുക്കാൽഭാഗവും ഇനിയും പുന:ക്രമീകരിക്കേണ്ടതുള്ളതിനാൽ എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കാനുള്ള തുക കൂട്ടേണ്ടതില്ലെന്ന് ആർബിഐ തീരുമാനിച്ചു.

ഇപ്പോൾ പുനക്രമീകരിച്ച എടിഎമ്മുകളിൽ നിന്നും 2500 രൂപയും അല്ലാത്തവയിൽ നിന്നും 2000 രൂപയുമാണ് പിൻവലിക്കാവുന്നത്. പുനക്രമീകരിക്കാത്ത എടിഎമ്മുകൾ വഴി 50, 100 രൂപ നോട്ടുകൾ കുടുതൽ ലഭ്യമാക്കുമെന്നും കേന്ദ്രബാങ്ക് അറിയിച്ചിട്ടുണ്ട്. പണം അസാധുവാക്കിയതിന് ശേഷം ഉള്ള സ്ഥിതിയെക്കുറിച്ച് പരിശോധിക്കാൻ പ്രത്യേകസമിതികൾക്ക് രൂപം നൽകി. ഓരോ സംസ്ഥാനങ്ങൾക്കുമായി മൂന്ന് പേരടങ്ങുന്ന പ്രത്യേകസമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്.

ഡെബിറ്റ് കാർ‍ഡ് വഴി ഇടപാട് നടത്തുന്നവർക്ക് അടുത്ത 31 വരെ ഫീസ് ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ ആർബിഐയോട് ആവശ്യപ്പെട്ടു. കറണ്ട് അക്കൗണ്ടുള്ളവർക്ക് 50,000 രൂപ വരെ പിൻവലിക്കാനുള്ള ഇളവ് ഓവർഡ്രാഫ്റ്റ് ക്യാഷ് ക്രഡിറ്റ് അക്കൗണ്ടിനും ബാധമാക്കി. കഴിഞ്ഞ 10-ാം തീയതി മുതൽ 5,44,571 കോടി രൂപയുടെ ഇടപാട് നടന്നതായി ആർബിഐ അറിയിച്ചു.5,11,565 കോടിയുടെ നിക്ഷേപം നടന്നു. ഇതിനിടെ സഹകരണബാങ്ക് ജീവനക്കാരുടെ സമരം രാജ്യവ്യാപകമായി ശക്തിപ്പെടുകയാണ്. ബിഹാറിൽ ഈ മാസം 25ന് സൂചനാസമരം നടത്തുമെന്ന് സഹകരണബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ അറിയിച്ചു.