അതെ, അവര്‍ തന്നെയാണ് ആ കുട്ടികളുടെ അച്ഛന്മാര്!
കമീഷന്‍ മുമ്പാകെ എല്ലാ വര്‍ഷവും കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് തര്‍ക്കവും പരാതിയും എത്തുന്നുണ്ട്. തര്‍ക്കം പരിഹരിക്കാനായില്ലെങ്കില്‍ കമീഷന്‍ പിതൃനിര്‍ണയത്തിനായി ഡി.എന്‍.എ ടെസ്റ്റിന് വിടുകയാണ് ചെയ്യുന്നത്. തിരുവനന്തപുരം രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയാണ് വനിതാ കമീഷനു വേണ്ടി ഡി.എന്‍.എ ടെസറ്റ് നടത്തിനല്‍കുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 21 കുട്ടികളുടെ പിതൃനിർണയമാണ് കമീഷൻ നടത്തി നൽകിയത്. 2014ൽ കമീഷൻ ഒമ്പത് കുട്ടികളുടെ പിതൃനിർണയത്തിനായാണ് നൽകിയത്. ഇത് ഒമ്പതും പോസിറ്റീവായിരുന്നു. ഇതിൽ രണ്ടെണ്ണം വീതം തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ നിന്നും മൂന്നെണ്ണം കോട്ടയം ജില്ലയിൽ നിന്നുമായിരുന്നു. പത്തനംതിട്ട, വയനാട് ജില്ലകളിൽ നിന്ന് ഒന്ന് വീതം അപേക്ഷകളും കമീഷൻ മുമ്പാകെ എത്തിയിരുന്നു. 2014ൽ 2.32 ലക്ഷം രൂപയാണ് ഒമ്പത് കുട്ടികളുടെ പിതൃനിർണയത്തിനായി കമീഷൻ ചെലവഴിച്ചത്.
2015ൽ അഞ്ച് കുട്ടികളുടെ പിതൃനിർണയത്തിന് അയച്ചതിൽ എല്ലാം പോസിറ്റീവായിരുന്നു. തിരുവനന്തപുരം -രണ്ട്, മലപ്പുറം -ഒന്ന്, പാലക്കാട് -ഒന്ന്, പത്തനംതിട്ട -ഒന്ന് എന്നിങ്ങനെയായിരുന്നു ജില്ലകളിൽ നിന്നുള്ള പിതൃനിർണയ കണക്ക്. 1.25 ലക്ഷം രൂപയാണ് 2015ൽ ഇതിനായി ചെലവഴിച്ചത്. 2016ൽ ഏഴ് പിതൃനിർണയ ടെസ്റ്റുകൾ നടത്തിയതെല്ലാം പോസിറ്റീവ് തന്നെയായിരുന്നു ഫലം.
തിരുവനന്തപുരം ജില്ലയിൽ നിന്ന് നാലും കൊല്ലത്ത് നിന്ന് രണ്ടും ഇടുക്കിയിൽ നിന്ന് ഒന്നും വീതം ആയിരുന്നു പിതൃനിർണയ കേസുകൾ ഉണ്ടായിരുന്നത്. ഒന്നര ലക്ഷം രൂപ കഴിഞ്ഞ വർഷം കമീഷൻ ഇതിനായി ചെലവഴിച്ചിട്ടുണ്ട്. ഭാര്യമാരെ സംശയിച്ച് കുഞ്ഞിെൻറ പിതൃത്വം തള്ളിപ്പറയുന്നതും കമീഷൻ മുമ്പിൽ പരാതിയായി എത്താറുണ്ട്. ഇതിന് പുറമെ വിവാഹേതര ബന്ധത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ പിതൃത്വവും കമീഷൻ മുമ്പാകെ തർക്കവിഷയമായി എത്താറുണ്ട്. കമീഷൻ്റെ അദാലത്തുകളിലും കൗൺസിലിങിലും ഫലം കാണാതെ വരുന്നഘട്ടത്തിലാണ് പിതൃനിർണയ ടെസ്റ്റിനായി വിടുന്നത്.