ഇങ്ങനെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് തന്നോട് സ്വകാര്യമായി പറഞ്ഞാല്‍ മതിയെന്നും പൊതുവേദിയില്‍ പറയേണ്ടെന്നും അദ്ദേഹം ശഠിച്ചു. ഉദ്ദ്യോഗസ്ഥരോട് പോയി പറഞ്ഞാല്‍ മതിയെന്നും താങ്കള്‍ക്ക് മറ്റ് ചില ഉദ്ദേശങ്ങളാണുള്ളതെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഗുവാഹത്തി: റോഡുകളുടെ സ്ഥിതി പരമദയനീയമാണെന്ന് പൊതുപരിപാടിയില്‍ പ്രസംഗിച്ച അധ്യാപകന്റെ കൈയ്യില്‍ നിന്നും മൈക്ക് പിടിച്ചുവാങ്ങി കേന്ദ്ര മന്ത്രി. അസമിലെ നാഗോണ്‍ ജില്ലയില്‍ വെച്ചുനടന്ന "സ്വച്ഛ് ഭാരത്' പരിപാടിയില്‍ വെച്ച് കേന്ദ്ര റെയില്‍വെ മന്ത്രി രാജന്‍ ഗൊഹൈനാണ് അധ്യാപകനെ പരസ്യമായി ഭീഷണിപ്പെടുത്തിയത്.

പരിപാടിയില്‍ ഏതാനും ഉദ്ദ്യോഗസ്ഥര്‍ സംസാരിച്ചതിന് ശേഷമായിരുന്നു വിരമിച്ച അധ്യാപകന്റെ അവസരം. സംസാരിക്കുന്നിതിനിടെ അദ്ദേഹം റോഡുകളുടെ മോശം സ്ഥിതിയെപ്പറ്റി വിവരിച്ചു. നിരവധി ഉദ്ദ്യോഗസ്ഥരെ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചു. ഒരു ഫലവുമുണ്ടായില്ല. എം.എല്‍.എയും ഒന്നും ചെയ്തില്ല. ബിബി റോഡിന്റെ സബ് വേ നന്നാക്കാന്‍ പുതിയ സര്‍ക്കാറും എം.എല്‍.എയും എന്തെങ്കിലും ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കുപിതനായ കേന്ദ്ര മന്ത്രി ഇരിപ്പിടത്തില്‍ നിന്ന് എഴുനേറ്റ് പോയി മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. 

ഇങ്ങനെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് തന്നോട് സ്വകാര്യമായി പറഞ്ഞാല്‍ മതിയെന്നും പൊതുവേദിയില്‍ പറയേണ്ടെന്നും അദ്ദേഹം ശഠിച്ചു. ഉദ്ദ്യോഗസ്ഥരോട് പോയി പറഞ്ഞാല്‍ മതിയെന്നും താങ്കള്‍ക്ക് മറ്റ് ചില ഉദ്ദേശങ്ങളാണുള്ളതെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. മന്ത്രിയുടെ ആക്രോശത്തിന് മൈക്കിലൂടെ തന്നെ മറുപടി പറയാന്‍ അധ്യാപകന്‍ ശ്രമിച്ചെങ്കിലും അതും മന്ത്രി തടസ്സപെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി വിദ്യാര്‍ഥികളടക്കം രംഗത്തെത്തുകയും ചെയ്തു.