കൊല്ലം അഞ്ചല്‍ സ്വദേശിനിയാണ് പരാതിക്കാരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതികള്‍ മുൻകൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്

കൊല്ലം: പാര്‍ട്ടി വിട്ട സിപിഎം നേതാവിന്‍റെ മകളുടെ പേരില്‍ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അശ്ലീല വീ‍ഡിയോ പ്രചരിപ്പിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശിനിയാണ് പരാതിക്കാരി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതികള്‍ മുൻകൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

കൊലപാതക്കേസില്‍ സിബിഐ പ്രതി ചേര്‍ത്തിട്ടുള്ള അഞ്ചലിലെ പ്രാദേശിക സിപിഎം നേതാവ് ആറ് മാസത്തിന് മുൻപ് പാര്‍ട്ടി വിട്ടിരുന്നു. ഇദ്ദേഹത്തിന്‍റെ മകള്‍ എസ്എഫ്ഐയുമായി ഉണ്ടായിരുന്ന ബന്ധവും ഉപേക്ഷിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പടയൊരുക്കം ജാഥയുടെ ഒപ്പ് ശേഖരണത്തില്‍ പങ്കെടുത്തതോടെ പെണ്‍കുട്ടിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കാൻ തുടങ്ങി.

ഇതിനിടെ പെണ്‍കുട്ടിയുടെ സഹപാഠികളും എസ്എഫ്ഐ പ്രവര്‍ത്തകരുമായ സജിൻ ഷാജൻ, അലൻ സോണി എന്നിവര്‍ അശ്ലീല വീഡിയോ നിര്‍മ്മിച്ച് ഇവരുടേ ഫോണിലേക്ക് അയച്ചു. ജൂണ്‍ 19 നാണ് സംഭവം. നാല് ദിവസത്തിന് ശേഷം പെണ്‍കുട്ടി ഏരൂര്‍ പൊലീസില്‍ പരാതി നല്‍കി. സ്ത്രീകളെ അവഹേളിച്ചതിനും ഐടി ആക്ടും ചേര്‍ത്ത് കേസെടുത്തു. ഇതിനിടെ ഈ മാസം നാലാം തീയതി പ്രതികള്‍ ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കി..അതിപ്പോഴും ഹൈക്കോടതിയുടെ പരിഗണനിയിലാണ്

കോളേജ് പ്രിൻസപ്പിലിനും സംഭവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്..ഇതില്‍ പ്രതിഷേധിച്ച് പ്രിൻസിപ്പളിനെ കെഎസ് യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു