ബീഹാറില്‍ ആര് ജെ ഡി നേതാവ് അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചു
ഏതാനും ആഴ്ചകൾക്ക് മുൻപ് മുസാഫർപൂരിലെ ബിജെപിയുടെ പ്രാദേശിക നേതാവായ ബൈജു പ്രസാദ് ഗുപ്ത അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
പാട്‌ന: ബീഹാറില്‍ രാഷ്ട്രീയ ജനതാദള്‍ നേതാവ് അജ്ഞാതന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടു. രഘുവീര്‍ റായാണ് അജ്ഞാതന്റ വെടിയേറ്റ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ബീഹാറിലെ സമസ്തിപൂരിയിലാണ് സംഭവം. രാവിലെ മോര്‍ണിംഗ് വാക്കിന് പേകവെ ബെക്കില്‍ വന്ന അജ്ഞാതരായ രണ്ടുപേര്‍ രഘുവീറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ഹര്‍പാരെ കൗര്‍ പറഞ്ഞു.
കല്യാണ്‍പൂരിന് സമീപമുള്ള രഘുവീറിന്റെ വീടിന് സമീപത്തുവെച്ചായിരുന്നു വെടിയേറ്റത്. മുന്‍ ജില്ലാ പരിഷത്ത് മെമ്പര്‍ കൂടിയാണ് റായ്. സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സമ്പദ്പൂര്‍-ദര്‍ബഗംഗ റോഡുകള്‍ ഉപരോധിക്കുകയും ടയറുകള്‍ കത്തിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു.
ഏതാനും ആഴ്ചകൾക്ക് മുൻപ് മുസാഫർപൂരിലെ ബിജെപിയുടെ പ്രാദേശിക നേതാവായ ബൈജു പ്രസാദ് ഗുപ്ത അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മുസാഫർപൂരിൽ മെഡിക്കൽ സ്റ്റോർ നടത്തിവരികയായിരുന്ന ബൈജുവിന്റെ കടയിൽ മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തിയ അക്രമി മരുന്ന് ആവശ്യപ്പെട്ട ശേഷം നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ബൈജു മരിച്ചു.
ഗുജറാത്തിലെ മുൻ ബിജെപി എംഎൽഎയായ ജയന്തിലാല്‍ ഭാനുശാലി ട്രെയിൻ യാത്രക്കിടെ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നബുജില്‍ നിന്നും അഹമ്മാദാബാദിലേക്കുള്ള യാത്രക്കിടെയാണ് അജ്ഞാതനായ ആൾ ഭാനുശാലിക്കു നേരെ വെടിയുതിർത്തത്. ഭാനുശാലിയുടെ കൊലപാതക കേസിൽ മുഖ്യപ്രതിയായ ബിജെപി നേതാവ് യുഎസിലേക്ക് കടന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.