കത്തികാട്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്നു
കാസർഗോഡ്: ബദിയടുക്കയിൽ വീട്ടുകാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്നു. പൈക്ക ചൂരിപള്ളത്ത് ആമിനയുടെ വീട്ടിൽ നിന്നാണ് പത്ത് പവൻ ആഭരണങ്ങൾ കവർന്നത്.
ഇന്നലെ രാത്രി മൂന്ന് മണിയോടെയാണ് മോഷണം നടന്നത്. പിറകുവശത്തെ ജനവാതിൽ തകർത്താണ് മോഷ്ടാവ് വീടിന് അകത്തെത്തിയത്. വീട്ടില്‍ ആമിനയും മരുമകള്‍ മറിയംബിയും രണ്ടുകുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. ശബ്ദം കേട്ട് കിടപ്പുമുറിയുടെ വാതിൽ തുറന്ന ആമിനയുടെ നേരെ ആദ്യം കത്തി ചുണ്ടി. പിറകെ മറിയംബിയും എത്തി. ബലപ്രയോഗമായതോടെ മോഷ്ടാവ് മുളക് പൊടി വിതറി. ഇരുവരും അണിഞ്ഞിരുന്ന ആഭണങ്ങൾ ഊരിവാങ്ങി.
ബലപ്രയോഗത്തിനിടെ പരിക്കേറ്റ ഇവരെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീത്തിലുണ്ടായിരുന്ന ആഭരണങ്ങളല്ലാതെ മറ്റൊന്നും നഷ്ടമായിട്ടില്ല. വീടിനെ കുറിച്ച് മുൻധാരണയുള്ള ആളാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. പൊലീസും വിരലടയാള വിദഗ്ദരും വീട്ടിലെത്തി പരിശോധന നടത്തി.
