കോഴിക്കോട് വടകരയില്‍ നിന്നാണ് കൊടുങ്ങല്ലൂര്‍ എസ്.ഐ. ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ആഷികിനെ പിടികൂടിയത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് പൊലീസ് പിടിയിലായ ആഷിഖ്. ഫെബ്രുവരി 24നാണ് കൊടുങ്ങല്ലൂര്‍ ശൃംപുരത്തെ കമലോത്ഭവന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. പൂട്ടിയിട്ട വീട് കുത്തിതുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന പന്ത്രണ്ടര പവന്‍ സ്വര്‍ണ്ണം മോഷ്ടിക്കുകയായിരുന്നു. മോഷണം നടത്തിയ വീട്ടില്‍ പ്രതികള്‍ ഉപേക്ഷിച്ച കടലാസ് കഷണമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

വീടിനടുത്തുള്ള ചേരമാന്‍ പള്ളിയിലെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളില്‍ നിന്നും പ്രതികളെയും അവര്‍ സഞ്ചരിച്ച കാറും പൊലീസ് തിരിച്ചറിഞ്ഞു. കേസില്‍ ആഷിഖിന്റെ സഹായിയായ റിജാസിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരിഞ്ഞനത്ത് ഒരു മാസം മുന്‍പ് ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്നത് ആഷിക് ഉള്‍പ്പടെയുള്ള സംഘമാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

സ്ഥിരം മോഷ്ടാവായ ആഷിക് പാവറട്ടിയില്‍ 220 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലും പ്രതിയാണ്. മട്ടാഞ്ചേരി, തോപ്പുംപടി, ചാവക്കാട്, എറണാകുളം, പള്ളുരുത്തി എന്നീ സ്‌റ്റേഷനുകളില്‍ നിരവധി കവര്‍ച്ചാ കേസുകളിലും, അടിപിടി, കഞ്ചാവ്, പോക്കറ്റടി, മണല്‍കടത്ത് തുടങ്ങിയ കേസുകളിലും ആഷിഖ് പ്രതിയാണ്.