കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: വദ്രയെയും കൂട്ടാളിയെയും മാർച്ച് 2 വരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു
കള്ളപ്പണം വെളുപ്പിച്ച കേസിൽ റോബർട്ട് വദ്രയെയും കൂട്ടാളി മനോജ് അറോറയെയും അറസ്റ്റ് ചെയ്യുന്നത് മാർച്ച് 2 വരെ കോടതി തടഞ്ഞു. ദില്ലി പട്യാല ഹൗസ് കോടതിയാണ് തടഞ്ഞത്.
ദില്ലി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെയും കൂട്ടാളി മനോജ് അറോറയെയും അറസ്റ്റ് ചെയ്യുന്നത് മാർച്ച് രണ്ട് വരെ കോടതി തടഞ്ഞു. ദില്ലി പട്യാല ഹൗസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്.
ബിസിനസ് പങ്കാളികളുടെ സഹായത്തോടെ ബിനാമി ഇടപാട് വഴി ലണ്ടനില്‍ ആഡംബര വില്ല ഉള്‍പ്പെടെ ഒമ്പത് സ്വത്ത് വകകള്‍ സമ്പാദിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വദ്രയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. വദ്രയുടെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരന്‍ മനോജ് അറോറയുടെ പേരിലാണ് ചില സ്വത്തുക്കള്‍ വാങ്ങിയിരിക്കുന്നത്.
എന്നാല്‍ ഈ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച കൃത്യമായ വിവരം നല്‍കാന്‍ മനോജ് അറോറയക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വദ്രയെ ചോദ്യം ചെയ്തത്. ലണ്ടനില്‍ തന്‍റെ പേരില്‍ സ്വത്തുക്കളില്ലെന്നും മനോജ് അറോറയുമായി ബിസിനസ് ബന്ധങ്ങളില്ലെന്നാണ് വദ്ര അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. മൂന്ന് വില്ലകള്‍, ആഡംബര ഫ്ലാറ്റുകള്‍, എന്നിവയാണ് ലണ്ടനില്‍ വദ്ര വാങ്ങിയതായി എന്‍ഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് അവകാശപ്പെടുന്നത്. 2005 നും 2010 നുമിടയിലായിരുന്നു ഈ ഇടപാടുകള്‍ നടന്നതെന്നും ഇവര്‍ പറയുന്നു.