കരുണ കണ്ണൂര്‍ സ്വശ്രയ ബില്ലില്‍ ക്രമപ്രശ്നം ഉന്നയിച്ച കോണ്‍ഗ്രസ് എംഎല്‍എ വിടി ബലറാമിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ റോജി എം ജോണ്‍

തിരുവനന്തപുരം: കരുണ കണ്ണൂര്‍ സ്വശ്രയ ബില്ലില്‍ ക്രമപ്രശ്നം ഉന്നയിച്ച കോണ്‍ഗ്രസ് എംഎല്‍എ വിടി ബലറാമിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ റോജി എം ജോണ്‍. കരുണ - കണ്ണൂർ മെഡിക്കൽ കോളേജ് വിഷയങ്ങൾ ഇന്നലെ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. കഴിഞ്ഞ 9 മാസത്തോളമായി ഓർഡിനൻസായും, ബില്ല് ആയും കേരളത്തിൽ നിലനിന്ന വിഷയമാണ്. അതിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാടിന്റെ ഉത്തരവാദിത്വം ഇന്ന് ക്രമപ്രശ്നം ഉന്നയിക്കുന്നവർക്കും, വിയോജനവും പ്രതിഷേധവും രേഖപ്പെടുത്തുന്നവർക്കും, ഞാനടക്കമുള്ള എല്ലാ ജനപ്രതിനിധികൾക്കും, നേതാക്കാൻമാർക്കും ഉണ്ട് എന്നാണ് ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

മാനുഷിക പരിഗണന നൽകികൊണ്ട് യു ഡി എ ഫ് നേതൃത്യം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോൾ എതിർക്കുന്ന മാന്യൻമാർ ഇത്രയും കാലം ഏത് സമാധിയിൽ ആയിരുന്നു? വിഷയത്തെക്കുറിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കാതെ, ഉത്തരവാദിത്തപ്പെട്ട വേദികളിൽ ഉന്നയിച്ച് ചർച്ച ചെയ്യാതെ 'അവസരം' നോക്കി പൊതു സമൂഹത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കി 'ഞാൻ മാത്രം മാന്യൻ', മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാർക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന 'ആദർശ രാഷ്ട്രീയത്തോട് ' അശേഷം താൽപര്യമില്ല എന്ന് മാത്രം പറയട്ടെ. എന്നും റോജി എം ജോണ്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

കരുണ - കണ്ണൂർ മെഡിക്കൽ കോളേജ് വിഷയങ്ങൾ ഇന്നലെ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. കഴിഞ്ഞ 9 മാസത്തോളമായി ഓർഡിനൻസായും, ബില്ല് ആയും കേരളത്തിൽ നിലനിന്ന വിഷയമാണ്. അതിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാടിന്റെ ഉത്തരവാദിത്വം ഇന്ന് ക്രമപ്രശ്നം ഉന്നയിക്കുന്നവർക്കും, വിയോജനവും പ്രതിഷേധവും രേഖപ്പെടുത്തുന്നവർക്കും, ഞാനടക്കമുള്ള എല്ലാ ജനപ്രതിനിധികൾക്കും, നേതാക്കാൻമാർക്കും ഉണ്ട്. ഇന്ന് വിയോജനം രേഖപ്പെടുത്തുന്ന ആരെങ്കിലും ഈ കാലയളവിൽ ഏതെങ്കിലും പാർട്ടി വേദികളിലൊ പാർലമെന്ററി പാർട്ടിയിലൊ വിഷയം ഉന്നയിച്ചിരുന്നോ? ബില്ല് ചർച്ചക്കെടുത്ത ദിവസം രാവിലെയും UDF MLA മാർ പ്രതിപക്ഷ നേതാവിന്റെ മുറിയിൽ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ചേർന്നിരുന്നു. ഈ വിഷയം അപ്പോഴും ഉന്നയിക്കുവാൻ ഇപ്പോൾ ആദർശം പറയുന്ന ആരും തയ്യാറായില്ല. സ്വന്തം അഭിപ്രായം ബന്ധപ്പെട്ട തലങ്ങളിൽ ഉന്നയിച്ചാൽ 'കടക്ക് പുറത്ത് ' എന്ന് പറയുകയൊ 'Capital Punishment' നടപ്പിലാക്കുകയൊ ചെയ്യുന്ന നേതൃത്വമല്ല കോൺഗ്രസിനും യു ഡി എഎഫിനും ഉള്ളത്.

മാനുഷിക പരിഗണന നൽകികൊണ്ട് യു ഡി എ ഫ് നേതൃത്യം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോൾ എതിർക്കുന്ന മാന്യൻമാർ ഇത്രയും കാലം ഏത് സമാധിയിൽ ആയിരുന്നു? വിഷയത്തെക്കുറിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കാതെ, ഉത്തരവാദിത്തപ്പെട്ട വേദികളിൽ ഉന്നയിച്ച് ചർച്ച ചെയ്യാതെ 'അവസരം' നോക്കി പൊതു സമൂഹത്തിൽ
പാർട്ടിയെ പ്രതിരോധത്തിലാക്കി 'ഞാൻ മാത്രം മാന്യൻ', മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാർക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന 'ആദർശ രാഷ്ട്രീയത്തോട് ' അശേഷം താൽപര്യമില്ല എന്ന് മാത്രം പറയട്ടെ.

'ലൈക്' കൾക്കും, കയ്യടിക്കും വേണ്ടി 
ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനില്ല. പാർട്ടി തീരുമാനത്തെ ജനം വിമർശിക്കുമ്പോൾ അത് ഏറ്റെടുക്കാനും തയ്യാറാണ്.