എടിഎം തട്ടിപ്പ്: റൊമാനിയൻ സ്വദേശികൾ പിടിയില്‍
സുരക്ഷ ജീവനക്കാർ ഇല്ലാത്ത എടിഎമ്മുകളിൽ ഈ യന്ത്രവും ക്യാമറയും ഒളിപ്പിച്ചുകൊണ്ട് എടിഎം കാർഡുകളിലെ വിവരങ്ങളും പാസ്വേർഡും മോഷ്ടിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി
ദില്ലി: എടിഎം തട്ടിപ്പ് നടത്തിയ അഞ്ച് റൊമാനിയൻ സ്വദേശികൾ ദില്ലി പൊലീസിൻറെ വലയിലായി. എടിഎം കാർഡ് വിവരങ്ങൾ ചോർത്താനുള്ള യന്ത്രവും ക്യാമറയും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ദില്ലി സദർ ബസാറിലുള്ള എടിഎം യന്ത്രത്തിലെ കാർഡ് റീഡറിന് മുകളിൽ ഘടിപ്പിച്ച നിലയിലാണ് ചോർത്തൽ യന്ത്രം കണ്ടെത്തിയത്.
സുരക്ഷ ജീവനക്കാർ ഇല്ലാത്ത എടിഎമ്മുകളിൽ ഈ യന്ത്രവും ക്യാമറയും ഒളിപ്പിച്ചുകൊണ്ട് എടിഎം കാർഡുകളിലെ വിവരങ്ങളും പാസ്വേർഡും മോഷ്ടിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. പിന്നീട് വ്യാജ കാർഡുണ്ടാക്കുകയും ഈ പാസ്വേർഡ് ഉപയോഗിച്ച് കാശ് പിൻവലിക്കുകയും ചെയ്യും.
യന്ത്രം തിരിച്ചെടുക്കാനെത്തിയവരെ കാത്തിരുന്ന പൊലീസിൻറെ കെണിയിൽ റൊമേനിയൻ സ്വദേശികൾ കുടുങ്ങുകയായിരുന്നു. പിടിയിലായ സംഘത്തിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് 102 എടിഎം കാർഡുകളാണ് പൊലീസ് പിടിച്ചെടുത്തത്. ഈ കാർഡുകളിൽ നിന്ന് 94,000 രൂപ ഇവർ പിൻവലിച്ചിരുന്നു. എടിഎം കവർച്ചക്കാരായ റൊമാനിയന്‍ വംശജർ ഇതിന് മുൻപും ദില്ലി പൊലീസിൻറെ വലയിൽപെട്ടിട്ടുണ്ട്.