കലബുറഗി: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കായി ഒരുക്കിയ അത്താഴ വിരുന്ന് വിവാദത്തില്‍. വിരുന്നിനായി വെള്ളിപാത്രങ്ങള്‍ വാങ്ങാന്‍ പൊതു ഖജനാവില്‍ നിന്ന് പത്തുലക്ഷം രൂപ ഉപയോഗിച്ച സംഭവമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കലബുറഗിയില്‍ സിദ്ധരാമയ്യ പങ്കെടുത്ത കസാതിനേ സംഭ്രമ എന്ന പരിപാടിയിലാണ് 10 ലക്ഷം ചിലവിട്ട് വെള്ളി പാത്രങ്ങള്‍ ഒരുക്കിയത്.

മുഖ്യമന്ത്രിയെ കൂടാതെ ക്യാബിനറ്റ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു. സംഭവം വാര്‍ത്തയായതിനു പിന്നാലെ പൊതുപണം ഉപയോഗിച്ച് മുഖ്യമന്ത്രിക്ക് അത്താഴവിരുന്നൊരുക്കിയതിനെ വിമര്‍ശിച്ച് ബി.ജെ.പി രംഗത്തെത്തി. മുഖ്യമന്ത്രിക്ക് ജില്ലാ ഭരണകൂടം അത്താഴവിരുന്ന് ഒരുക്കിയതില്‍ ഞങ്ങള്‍ക്ക് വിരോധമില്ലെന്നും എന്നാല്‍ വെളളി പാത്രത്തില്‍ ഒരുക്കിയ അത്താഴവിരുന്നിന് ലക്ഷങ്ങള്‍ ചെലവായതിനെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നും ബി.ജെ.പി നേതാവ് രാജ്കുമാര്‍ തെല്‍കൂര്‍ പറഞ്ഞു.

2018 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആക്രമിക്കാനുള്ള വിഷയമായിട്ടാണ് ഇതിനെ ബി.ജെ.പി പരിഗണിക്കുന്നത്. 'ഒരു പ്ലേറ്റിലെ ഭക്ഷണത്തിന് 800 രൂപയാണ് ചെലവ്. ഹൈദരാബാദില്‍നിന്നും പ്രത്യേക സംഘത്തെ എത്തിച്ചാണ് ഭക്ഷണം തയ്യാറാക്കിയത്. വളരെ സാധാരണക്കാരനായ വ്യക്തിയാണ് സിദ്ധരാമയ്യ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ചിലര്‍ പറയുന്നത്. ഇത്തരത്തില്‍ അത്താഴ വിരുന്നിനായി പൊതുപണം ചെലവഴിക്കുന്നതാണോ അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി' രാജ്കുമാര്‍ തെല്‍കൂര്‍ ചോദിച്ചു. മുഖ്യമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും വെളളി പാത്രത്തില്‍ അത്താഴ വിരുന്ന് കഴിച്ച അതേ ദിവസം സെദാം ടൗണില്‍ സിദ്ധരാമയ്യ പങ്കെടുത്ത പൊതുസമ്മേളനത്തില്‍ എത്തിയ ജനങ്ങള്‍ക്ക് നല്‍കിയത് പുഴുക്കള്‍ നിറഞ്ഞ ഭക്ഷണമാണെന്നും രാജ്കുമാര്‍ ആരോപിക്കുന്നു.

'മുഖ്യമന്ത്രിക്ക് ജില്ലാ ഭരണകൂടം അത്താഴവിരുന്ന് ഒരുക്കിയതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. പക്ഷേ, അത്താഴവിരുന്ന് ഒരുക്കാന്‍ ഇത്ര വലിയ തുക ചെലവാക്കിയതാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. ഒരു പ്ലേറ്റിലെ ഭക്ഷണത്തിന് 800 രൂപയാണ് ചെലവ് ഈടാക്കിയിരിക്കുന്നത്. ഹൈദരാബാദില്‍നിന്നും പ്രത്യേക സംഘത്തെ എത്തിച്ചാണ് ഭക്ഷണം തയ്യാറാക്കിയത്. വളരെ സാധാരണക്കാരനായ വ്യക്തിയാണ് സിദ്ധരാമയ്യ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ചിലര്‍ പറയുന്നത്. ഇത്തരത്തില്‍ അത്താഴ വിരുന്നിനായി പൊതുപണം ചെലവഴിക്കിയത് സത്യവസ്ഥ വെളിപ്പെടുത്തുന്നു'വെന്നും ബിജെപി നേതാവ് രാജ്കുമാര്‍ തെല്‍കൂര്‍ വിമര്‍ശിക്കുന്നു.