ദണ്ഡേലിയിലെ സ്റ്റെർലിങ് റിവർ റിസോർട്ടിൽ സിപ്‌ലൈൻ ലോക്ക് പൊട്ടി 40 അടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുബേര സിപ്‌ലൈനിൽ സഞ്ചരിക്കുന്നത് സഹോദരൻ പ്രശാന്താണ് വീഡിയോയിൽ പകർത്തിയത്.സിപ്‌ലൈനിൽ സഞ്ചരിക്കുന്നതിനിടെ പെട്ടല്ല് ലോക്ക് പൊട്ടി 40 അടി താഴ്‌ചയിലേയ്‌ക്ക് കുബേര വിഴുന്നത് വീഡിയോയിൽ കാണാം.

ബെംഗളൂരു: പ്രശസ്‌ത വിനോദസഞ്ചാര കേന്ദ്രമായ ദണ്ഡേലിയിലെ 'സ്‌റ്റെർലിങ് റിവർ റിസോർട്ടിൽ' സിപ്‌ലൈൻ ലോക്ക് പൊട്ടി 40 അടി താഴ്‌ചയിലേയ്‌ക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്. സിപ്‌ലൈനിൽ സഞ്ചരിക്കുന്നതിനിടെ പെട്ടെന്നായിരുന്നു അപകടം. വിജയപുര സ്വദേശിയായ കുബേര സുരപുര എന്ന 24 കാരനാണ് അപകടം പറ്റിയത്. സഹോദരനോടൊപ്പം റിസോർട്ടിൽ എത്തിയതായിരുന്നു ഇയാൾ. വീഴ്‌ചയുടെ ആഘാതത്തിൽ കുബേരയുടെ രണ്ട് കൈകളുടെയും കാലുകളുടെയും അസ്ഥികൾ തകർന്നു. ഞരമ്പുകൾക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അപകടത്തിന് പിന്നാലെ യുവാവിനെ ദണ്ഡേലിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. അവിടെനിന്നും വിദഗ്‌ധ ചികിത്സയ്‌ക്കായി വിജയപുരയിലെ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോയെങ്കിലും നില അതീവ ഗുരുതരമായതിനാൽ മഹാരാഷ്‌ട്രയിലെ മിറാജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയുടെ ആഘാതത്തിൽ കൈകാലുകൾക്ക് ഒടിവും ഞരമ്പുകൾക്ക് ക്ഷതവും സംഭവിച്ച യുവാവിനെ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനാക്കി. കുബേര സിപ്‌ലൈനിൽ സഞ്ചരിക്കുന്നത് സഹോദരൻ പ്രശാന്താണ് വീഡിയോയിൽ പകർത്തിയത്.സിപ്‌ലൈനിൽ സഞ്ചരിക്കുന്നതിനിടെ പെട്ടല്ല് ലോക്ക് പൊട്ടി 40 അടി താഴ്‌ചയിലേയ്‌ക്ക് കുബേര വിഴുന്നത് വീഡിയോയിൽ കാണാം.

റിസോർട്ട് മാനേജ്‌മെന്റിന്റെ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. കൃത്യമായ സുരക്ഷാ പരിശോധനകളോ ഉപകരണങ്ങളുടെ പരിപാലനമോ നടന്നിരുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു. തുടക്കത്തിൽ ചികിത്സാച്ചെലവ് വഹിക്കാമെന്ന് ഉറപ്പുനൽകിയ റിസോർട്ട് അധികൃതർ പിന്നീട് വാക്കുമാറിയെന്നും കുടുംബം പറഞ്ഞു. എന്നാൽ അനാസ്ഥയുണ്ടായെന്ന ആരോപണം റിസോർട്ട് അധികൃതർ നിഷേധിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നതായും ഇത് നിർഭാഗ്യകരമായ ഒരു അപകടം മാത്രമാണെന്നുമാണ് റിസോർട്ടിന്റെ പ്രതികരണം.

"സിപ്‌ലൈൻ അപകടം സംഭവിച്ചു എന്നത് സമ്മതിക്കുന്നു. എന്നിരുന്നാലും, ഇത് ജീവനക്കാരുടെ അശ്രദ്ധ മൂലമല്ല. സാങ്കേതിക കാരണത്താൽ സംഭവിച്ച ആകസ്‌മിക സംഭവമായിരുന്നു. ഞങ്ങൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ല. ഉടൻ തന്നെ വിജയപുരയിലേയ്‌ക്ക് പോയി യുവാവിൻ്റെ കുടുംബവുമായി പ്രശ്‌നങ്ങൾ വ്യക്തിപരമായി ചർച്ച ചെയ്യും", എന്ന് മാനേജ്‌മെൻ്റ് പറഞ്ഞു. വീഡിയോ പ്രചരിച്ചതോടെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ നിലവാരത്തെക്കുറിച്ചും ഉപകരണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും ശക്തമായ വിമർശനവും ആശങ്കയുമാണ് പൊതുജനങ്ങൾ ഉയർത്തുന്നത്.