തൃശൂര്‍ കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ചാ നേതാവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. ബി.ജെ.പിയിലെ അഴിമതിക്കെതിരെയും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെയും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് ആക്രമിച്ചതന്നാരോപിച്ച് യുവമോര്‍ച്ച നേതാവ് അനീഷ് പോണത്ത് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കൊടുങ്ങല്ലൂര്‍ പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി ഒന്‍പത് മണിക്കായിരുന്നു സംഭവം. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം പുറത്തിറങ്ങുമ്പോഴാണ് യുവമോര്‍ച്ച തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം അനീഷ് പോണത്തിനു നേരെ ആക്രമണമുണ്ടായത്. ക്ഷേത്രത്തിനു സമീപം ആര്‍.എസ്.എസിന്റെ ശാഖയിലുണ്ടായിരുന്ന 30 പേര്‍ വടിവാളും മറ്റു മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറഞ്ഞു.

ബി.ജെ.പിയിലെ മെഡിക്കല്‍ കോഴ അഴിമതിക്കെതിരെയും വ്യാജ രസീതിനെക്കുറിച്ചും അനീഷ് പലപ്പോഴായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ പരോക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റും ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിരോധത്തിന് കാരണമായിരിക്കാം എന്നും അനീഷ് പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റ അനീഷ് ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.അനീഷിൻന്റെ പരാതിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അനീഷ്, രാജേഷ്, അഖില്‍, ജെമി എന്നിവര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.