മകരവിളക്കിന് ഇനി എട്ട് ദിവസം മാത്രം; ശബരിമലയിൽ തിരക്ക് തുടരുന്നു
മകരവിളക്കിന് ഇനി എട്ട് ദിവസം മാത്രം ശേഷിക്കെ ശബരിമലയിൽ ഭക്തജന തിരക്ക് തുടരുകയാണ്.
സന്നിധാനം: മകരവിളക്കിന് ഇനി എട്ട് ദിവസം മാത്രം ശേഷിക്കെ ശബരിമലയിൽ ഭക്തജന തിരക്ക് തുടരുകയാണ്. ശരാശരി ഒരു ലക്ഷത്തിലേറെ തീർഥാടകരാണ് ദിവസേന സാന്നിധാനത്തു എത്തുന്നത്. മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടിയ സാഹചര്യത്തിൽ സുരക്ഷയും പരിശോധനകളും കൂടുതൽ ശക്തമാക്കി.
തിരക്ക് കൂടുമ്പോള്‍ കൊണ്ടുവരേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ദേവസ്വം ബോർഡും പൊലീസും മറ്റ് വകുപ്പുകളുമായി കൂടിയാലോചനകൾ നടത്തുകയാണ്. പമ്പയിലും നിലയ്ക്കലിലും പൊലീസ് ജാഗ്രതായിലാണ്.ആർക്കും പ്രത്യേക സുരക്ഷ നൽകാനാവില്ലെന്ന നിലപാടിലാണ് പൊലീസ്.
അതേസമയം, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മകരവിളക്ക് സമയത്ത് പുല്ലുമേട്ടിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. ഇവിടെയും പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷങ്ങളിലെല്ലാം 1400 ൽ താഴെ മാത്രം പൊലീസുകാരാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കുണ്ടായിരുന്നത്. എന്നാൽ ഇത്തവണ 500 പൊലീസുകാരെക്കൂടി അധികമായി വിന്യസിക്കും.