കാറിൽ നിന്ന് പുറത്തിറങ്ങി ബഹളം വച്ചു യുവാവിനെ നാട്ടുകാര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാൾ അടങ്ങിയില്ല

കായംകുളം: മാനസീക അസ്വാസ്ത്യമുള്ള യുവാവ് അമിതവേഗതയില്‍ കാറോടിച്ചത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ദേശീയപാതയിലായിരുന്നു സംഭവം. കണ്ണൂര്‍ കൂത്ത്പറമ്പ് സ്വദേശി രജീഷാണ് കൂത്തുപറമ്പില്‍ നിന്നും ഒറ്റക്ക് കാറോടിച്ച് നാടു വിറപ്പിച്ചത്.

ഇന്ന് രാവിലെ ആലപ്പുഴ മുതല്‍ കായകുളം വരെയാണ് അമിതവേ​ഗതയിൽ അലക്ഷ്യമായി ഇയാൾ കാറോടിച്ചത്. ഇതിനിടെ പലവട്ടം മറ്റു വാഹനങ്ങളേയും വഴിയാത്രക്കാരും കാർ ഇടിക്കാൻ വന്നെങ്കിലും കാറിന്റെ മരണപ്പാച്ചിൽ കണ്ട കാൽനടയാത്രക്കാരും ഡ്രൈവർമാരും ഒതുങ്ങി നിന്നതിനാൽ അപകടം ഒഴിവായി. 

ഒടുവിൽ 11 മണിയോടെ കമലാലയം ജംഗ്ഷനിൽ എതിയ കാർ എതിർദിശയിൽ വന്ന വാഹനത്തിന് കുറുകെ കൊണ്ടു പോയി നിർത്തുകയായിരുന്നു. പിന്നീട് കാറിൽ നിന്ന് പുറത്തിറങ്ങി ബഹളം വച്ചു യുവാവിനെ നാട്ടുകാര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാൾ അടങ്ങിയില്ല. ഇതോടെ ദേശീയ പാതയില്‍ ഗതാഗതവും സ്തംഭിച്ചു. 

വിവരമറിഞ്ഞ് ട്രാഫിക് പൊലീസെത്തി യുവാവിനെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് രാത്രി ബന്ധുക്കള്‍ സ്റ്റഷനിലെത്തി യുവാവിനെ കൂട്ടിക്കൊണ്ടുപോയി. മാനസിക രോഗ ചികിത്സയിലായിരുന്ന യുവാവ് കൂത്തുപറമ്പിലുള്ള ആശുപത്രിയില്‍ എത്തിയ ശേഷം അവിടുന്ന് കാറുമെടുത്ത് കടന്നു കളയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.