വെള്ളത്തിൽ‌ മുങ്ങാൻ കൂട്ടാക്കാത്ത  കുട്ടിയുടെ കഴുത്തിലും തലയിലുമായി അമർത്തി പിടിച്ച് ബലമായി  മൂക്കുകയായിരുന്നു പുരോഹിതന്‍.

റഷ്യ: ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെ ഞെട്ടിച്ച് പെണ്‍കുഞ്ഞിന് മാമോദീസ നല്‍കിയ പുരോഹിതന് നേരെ രൂക്ഷവിമര്‍ശനം. ചടങ്ങിന് പിന്നാലെ കുഞ്ഞിന്റെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുരോഹിതനെ പുറത്താക്കാന്‍ സഭാ കോടതി തീരുമാനമെടുത്തു. പടിഞ്ഞാറന്‍ റഷ്യയിലെ ഒരു ഓര്‍ത്തഡോക്‌സ് സഭയിലാണ് സംഭവം. 

സെന്റ് ജോര്‍ജ് കോണ്‍വെന്റിലെ പുരോഹിതനായ ഇലിയ സെംറ്റിറ്റോയെയാണ് രണ്ട് വയസ്സായ പെൺകുഞ്ഞിനെ ഞെട്ടിക്കുന്ന രീതിയില്‍ മാമോദീസ മുക്കിയത്. വെള്ളത്തിൽ‌ മുങ്ങാൻ കൂട്ടാക്കാത്ത കുട്ടിയുടെ കഴുത്തിലും തലയിലുമായി അമർത്തി പിടിച്ച് ബലമായി മൂക്കുകയായിരുന്നു പുരോഹിതന്‍. ഒന്ന് കരയാനോ ശ്വസിക്കാനോ അനുവദിക്കാതെ പുരോഹിതന്‍ ചടങ്ങ് തുടരുകയായിരുന്നു. 

ശ്വാസം വിടാനാകാതെ കുട്ടി ബുദ്ധിമുട്ടുന്നതും കുട്ടിയുടെ അമ്മ അതിനെ എതിർക്കാൻ ശ്രമിക്കുന്നതുമായ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പുരോഹിതനെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിരിക്കുന്നത്. പുരോഹിതൻ മനോരോഗിയാണെന്നും മന്ത്രവാദിയാണെന്നും 'പിശാചിന്റെ പ്രഭുവായ സേവകന്‍ 'ദൈവമല്ല എന്നൊക്കെയാണ് വീഡിയോക്ക് താഴെ വന്നിരിക്കുന്ന കമന്റുകള്‍.