തിരുവനന്തപുരം: പ്രോ ടൈം സ്‌പീക്കറായി എസ് ശര്‍മ്മ ചുമതലയേറ്റു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലി കൊടുത്തു. മന്ത്രിമാരായ ഇ പി ജയരാജന്‍, രാമചന്ദ്ര കടന്നപ്പള്ളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അടുത്തമാസം രണ്ടിന് നിയമസഭ ചേരുമ്പോള്‍ മറ്റ് എം എല്‍ എമാര്‍ക്ക് സത്യവാചകം ചൊല്ലികൊടുക്കുന്നത് എസ് ശര്‍മ്മയാകും. എറണാകുളത്തെ വൈപ്പിനില്‍ നിന്നുള്ള നിയമസഭാ അംഗമാണ്. മൂന്നിനാണ് സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ തെരഞ്ഞെടുപ്പ്. ശ്രീരാമകൃഷണന്‍ സ്‌പീക്കറായും ഡെപ്യൂട്ടി സ്‌പീക്കറായ വി ശശിയുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ മത്സരിക്കുന്നത്.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരില്‍ ഫിഷറീസ് മന്ത്രിയായിരുന്നു എസ് ശര്‍മ്മ. ഇത്തവണ മന്ത്രി സ്ഥാനത്തേക്ക് എസ് ശര്‍മ്മയെ പരിഗണിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രോ ടേം സ്‌പീക്കര്‍ ചുമതല എസ് ശര്‍മ്മയ്ക്ക് നല്‍കാന്‍ സി പി ഐ എം തീരുമാനിച്ചത്. എറണാകുളം ജില്ലയിലെ വൈപ്പിനില്‍ നിന്ന് ജയിച്ചാണ് എസ് ശര്‍മ്മ എം എല്‍ എയായത്. നിലവില്‍ സി പി ഐ എം സംസ്ഥാന സമിതി അംഗമാണ് എസ് ശര്‍മ്മ.