ശബരിമല: മകരവിളക്കിന് നട തുറന്ന ശേഷം ശബരിമലയില്‍ 12 കോടി രൂപ നടവരവായി ലഭിച്ചു. മകരവിളിക്ക് ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ പത്താം തീയതിക്ക് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു. അനിവാര്യമായി ഘട്ടങ്ങളില്‍ മാത്രമേ ഭക്തരെ നിയന്ത്രിക്കാന്‍ വടം ഉപയോഗിക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മകരവിളക്കിനായി കഴിഞ്ഞ 30 നാണ് ശബരിമല നട തുറന്നത്. നാല് ദിവസത്തെ നടവരവ് മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇരട്ടിയാണ്. മണ്ഡലകാലത്തും റെക്കോഡ് വരുമാനമാണ് കിട്ടിയത്. മകരവിളിക്ക് ദര്‍ശനത്തിന് 25 സ്ഥലങ്ങളിലാണ് സന്നിധാനത്ത് മാത്രം പ്രത്യേകസൗകര്യങ്ങള്‍ ഒരുക്കുന്നത്. അപകടസാധ്യത കൂടിയ സ്ഥലങ്ങളില്‍ പൊലീസ് ബാരിക്കേഡ് വെയ്ക്കുന്ന പണികള്‍ പത്തിന് പൂര്‍ത്തിയാക്കുമെന്നും ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ ദേബേഷ് കുമാര്‍ ബെഹ്‌റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മകരവിളക്ക് കാലത്ത് പമ്പയിലും സന്നിധാനത്തുമായി 3000 പൊലീസുകാരെ വിന്യസിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് പതിനെട്ടാം പടിയില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അന്യസംസ്ഥാനങ്ങളിലെ ഭക്തരുടെ ഒഴിക്ക് കൂടിയിട്ടുണ്ട്.