Asianet News MalayalamAsianet News Malayalam

ശബരിമല ദര്‍ശനം; രണ്ട് യുവതികളെ പൊലീസ് തിരിച്ചയച്ചു

നിലയ്ക്കലിൽ എത്തിയ രേഷ്മ, ഷാനില എന്നിവരെ നിലയ്ക്കലിൽ വച്ച് തന്നെ പൊലീസ് ത‍ടഞ്ഞിരുന്നു. തുര്‍ന്ന് ഇരുവരെയും കൺട്രോൾ റൂമിലേക്ക് മാറ്റി. 

sabarimala police stopped two women at nilakkal
Author
Nilakkal Base Camp, First Published Jan 19, 2019, 7:30 AM IST

നിലയ്ക്കല്‍: മണ്ഡലകാലത്തിന്‍റെ അവസാന ദിവസമായ ഇന്ന് പുലര്‍ച്ചെ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് തിരിച്ചയച്ചു. നിലയ്ക്കലിൽ എത്തിയ രേഷ്മ, ഷാനില എന്നിവരെ നിലയ്ക്കലിൽ വച്ച് തന്നെ പൊലീസ് ത‍ടഞ്ഞിരുന്നു. തുര്‍ന്ന് ഇരുവരെയും കൺട്രോൾ റൂമിലേക്ക് മാറ്റി. 

ദർശനത്തിന് പോയേ തീരൂവെന്നു രണ്ടുപേരും പറഞ്ഞതിനെ തുടര്‍ന്ന് 6 മണിയോടെ ഇരുവരെയും പമ്പയിലേക്ക് കൊണ്ടുപോകാമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍  പമ്പയിലേക്ക് പോകുന്നതിന് പകരം ഇരുവരെയും പൊലീസ് എരുമേലിയിലേക്ക് മടക്കി അയക്കുകയായിരുന്നു. 

നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ പല സ്ഥലങ്ങളിലായി ശബരിമല കര്‍മ്മസമിതിയുടെയും മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ വിവിധ ഗ്രൂപ്പുകളായി പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ട്. ഇവരെ മറികടന്ന് സന്നിധാനത്തെത്തുക ഏറെ ശ്രമകരമാണ്. ഇതിനാല്‍ തന്നെ ഇരുവരെയും ദര്‍ശനത്തിനായി കൊണ്ടുപോകുക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് പൊലീസ് പറയുന്നു. 

ബുധനാഴ്ച മലകയറാനെത്തിയ യുവതികളെയും പ്രതിഷേധത്തെ തുടർന്ന് പൊലീസ് തിരിച്ചിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ഇവര്‍ ശബരിമല കയറാന്‍ നിലയ്ക്കല്‍ എത്തിയത്. ശബരിമലയിലേക്ക് കയറണം എന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഇവരുമായി പൊലീസ് ചര്‍ച്ച നടത്തിയിരുന്നു.  ഇന്നും കൂടിയാണ് ഈ സീസണില്‍ ഭക്തന്മാര്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുമതിയുള്ളത്. ഫേസ്ബുക്ക് കൂട്ടായ്മയുടെ ഭാഗമായിമായാണ് ഇരുവരും ശബരിമല ദര്‍ശനത്തിനെത്തിയത്. 

Follow Us:
Download App:
  • android
  • ios