സ്ത്രീപ്രവേശനവിധി തുടര്‍ നടപടി തീരുമാനിക്കും സുപ്രീംകോടതിയില്‍ ഇടപെടാന്‍ തീരുമാനംആചാരങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപനം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ശബരിമലയിലെ ആചാരവും വിശ്വാസികളുടെ താത്പര്യവും സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ക്ക് യോഗം രൂപം നല്‍കും. സ്ത്രീപ്രവേശനകേസിലെ വിധി വന്ന് മൂന്നാഴ്ച പിന്നിട്ടു.യുവതി പ്രവേശനത്തെച്ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ക്കിടെ തുലാമാസപൂജ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു.

പക്ഷെ സുപ്രീംകോടതി വിധിയില്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല.ആദ്യം പുനപരിശോധനഹര്‍ജി നല്‍കുമെന്ന് പറഞ്ഞ ബോര്‍ഡ് പ്രസിഡണ്ട് മുഖ്യമന്ത്രിയുടെ അതൃപ്തിയുടെ പശ്ചാത്തലത്തില്‍ നിലപാട് മാറ്റി.തുലാമാസ പൂജ കാലത്ത് പ്രതിഷേധം കടുത്തപ്പോള്‍ സാഹചര്യം വ്യകതമാക്കി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രഖ്യാപിച്ചു.എന്നാല്‍ ഇത് തിരിച്ചടിയാകുമെന്ന നിയമവിദഗ്ദരുടെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ വീണ്ടും നിലപാട് മാറ്റി.ഈ സാഹചര്യത്തിലാണ് ഇന്ന് ബോര്‍ഡ് യോഗം ചേരുന്നത്.

സുപ്രീംകോടതിയില്‍ നിലവിലുള്ള പുനപരിശോധഹര്‍ജികള്‍ സ്വീകരിച്ചാല്‍ ദേവസ്വം ബോര്‍ഡ് സ്വാഭാവികമായും കക്ഷിയാകും. മുമ്പ് ഹാജരായ അഭിഭാഷകന്‍ മനു അബിഷേക് സിംഗിവിയെ തന്നെ നിയോഗിക്കനാണ് ബോര്‍ഡ് ആലോചിക്കുന്നത്. ഇന്നത്തെ യോഗത്തിനു ശേശം ദേവസ്വം കമ്മീഷണര്‍ നേരിട്ട് ദില്ലിയിലെത്തി ഏകോപനം നിര്‍വ്വഹിക്കും.

അതേ സമയം ശബരിമല സ്ത്രീപ്രവേശന വിധിയിൽ ബിജെപിയും യുഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന നിലപാടുമായി എൽഡിഎഫിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് പത്തനംതിട്ടയിൽ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും എൽഡിഎഫ് കക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്.