കടുപ്പിച്ച് സഭ; സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ വീണ്ടും നടപടി
ചർച്ചകളിൽ പങ്കെടുത്തു, സഭയുടെ ഔദ്യോഗിക വസ്ത്രം ധരിക്കാതെ സമൂഹമാധ്യമങ്ങളിൽ ചിത്രം ഇട്ടു, മഠത്തിൽ വൈകിയെത്തുന്നു, തുടങ്ങിയവയാണ് സിസ്റ്റർ ലൂസി കളപ്പുരക്കെതിരായ ആരോപണങ്ങൾ.
വയനാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ നടപടി കടുപ്പിച്ച് സഭ. അടിയന്തരമായി വിശദീകരണം നൽകാനാണ് സഭയുടെ നിർദ്ദേശം. ഫെബ്രുവരി ആറിനകം വിശദീകരണവുമായി മദർ സുപ്പീരിയറിനടുത്ത് നേരിട്ടെത്തണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാമത്തെ മുന്നറിയിപ്പാണ് ലൂസി കളപ്പുരയ്ക്ക് ലഭിക്കുന്നത്
വിശദീകരണം നൽകിയില്ലെങ്കിൽ കാനോൻ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മുൻ ആരോപണങ്ങളേക്കാൾ കൂടുതൽ പുതിയ കത്തിലുണ്ട്. മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ചർച്ചകളിൽ പങ്കെടുത്തു, സഭയുടെ ഔദ്യോഗിക വസ്ത്രം ധരിക്കാതെ സമൂഹമാധ്യമങ്ങളിൽ ചിത്രം ഇട്ടു, മഠത്തിൽ വൈകിയെത്തുന്നു, തുടങ്ങിയവയാണ് സിസ്റ്റർ ലൂസി കളപ്പുരക്കെതിരായ ആരോപണങ്ങൾ. തന്‍റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
സന്യാസവ്രതം ലംഘിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് സഭക്ക് ദുഷ്പേരുണ്ടാക്കിയെന്ന മുൻവിമർശനങ്ങൾക്ക്, ബ്രഹ്മചര്യവൃതം നോക്കാത്ത പുരോഹികര്‍ക്കെതിരെ ആദ്യം നടപടിയെടുക്കട്ടെയെന്നായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണം.