കാമസൂത്ര, ഖജുരാഹോ ചിത്രങ്ങള്‍ ഈ പരിസരത്ത് വില്‍ക്കുന്നത് നിരോധിക്കണം എന്നാണ് സംഘടനയുടെ ആവശ്യം. ഖജുരാഹോ ചിത്രങ്ങള്‍ വില്‍ക്കുന്നത് ഇന്ത്യന്‍ പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണെന്നും സംഘടന പറയുന്നു. 

മധ്യപ്രദേശിലെ ചത്രപൂര്‍ ജില്ലയിലാണ് യുനെസ്‌കോ ലോക പാരമ്പര്യ സൈറ്റായി പരിഗണിച്ച ഖജുരാഹോ. 175 കിലോ മീറ്ററിലായി പരന്നു കിടക്കുന്ന 85 ഹിന്ദു ജൈന ക്ഷേത്രങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്ന് ചരിത്രം പറയുന്നു. എന്നാല്‍, ഇവിടെ ഇപ്പോള്‍ 22 ക്ഷേത്രങ്ങളേ ബാക്കിയുള്ളൂ. ഈ ക്ഷേത്ര മതിലുകളിലാണ് ലോക പ്രശസ്തമായ ശില്‍പ്പങ്ങള്‍. അക്കാലത്തെ നഗര ശില്‍പ്പ കലാ രീതിയുടെ എല്ലാ വൈഭവങ്ങളുമുള്ളതാണ് ഇവിടത്തെ രതി ശില്‍പ്പങ്ങള്‍. ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണിത്. പ്രശസ്തമായ ശില്‍പ്പങ്ങളുടെ ഫോട്ടോഗ്രാഫുകളും, ലോകത്തിന് ഇന്ത്യ നല്‍കിയ മഹത്തായ സംഭാവനയായിരുന്ന വാല്‍സ്യായന മഹര്‍ഷിയുടെ കാമ സൂത്രയും ആര്‍ക്കിയോളജി വകുപ്പ് ഇവിടെ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. ഇതാണ് സംഘടനയുടെ എതിര്‍പ്പിന് ഇടയാക്കിയത്. 

'ഇതൊക്കെ പഴയ കാലത്തെ ശില്‍പ്പങ്ങളാണ്. ഇക്കാലത്ത് ഇവിടെ ഇങ്ങനെയൊക്കെ ചെയ്യാന്‍ ആരെങ്കിലും ധൈര്യം കാണിക്കുമോ? പിന്നെന്തിനാണ് ഇവ വിറ്റ് മറ്റുള്ളവര്‍ക്കു മുന്നില്‍ അപമാനിതരാവുന്നത്? നമ്മുടെ പുതു തലമുറയ്ക്ക് മോശം സന്ദേശം നല്‍കാനേ ഇതുപകരിക്കൂ'-ബജ്‌രംഗ് സേന നേതാവ് ജ്യോതി അഗര്‍വാള്‍ പറഞ്ഞു. ഇക്കാര്യം പരിഗണിച്ച് കാമസൂത്രയുടെയും ശില്‍പ്പ ചിത്രങ്ങളുടെയും വില്‍പ്പന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സബ് ഡിവിഷനല്‍ പൊലീസ് ഓഫീസര്‍ക്ക് സംഘടന പരാതി നല്‍കി. ആര്‍ക്കിയോജി വകുപ്പ് അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ നടപടി എടുക്കുമെന്ന് പൊലീസ് സബ് ഡിവിഷനല്‍ ഓഫീസര്‍ പറഞ്ഞു.