സഫീറിന്റെ കൊലപാതകം: രാഷ്ട്രീയ കൊലപാതകമായി കാണരുതെന്ന് അച്ഛൻ
- സഫീറിന്റെ കൊലപാതകം: രാഷ്ട്രീയ കൊലപാതകമായി കാണരുതെന്ന് അച്ഛൻ
- കേസിലെ പ്രതികളും സഫീറും തമ്മിൽ നേരത്തെ വഴക്കുകൾ ഉണ്ടായിട്ടുണ്ട്
പാലക്കാട്: മണ്ണാര്‍ക്കാട് എംഎസ്എഫ് പ്രവര്‍ത്തകന്‍, സഫീറിന്‍റെ കൊലപാതകം രാഷ്ട്രീയപരമല്ലെന്ന് പിതാവിന്‍റെ വെളിപ്പെടുത്തല്‍. കളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും, ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും മുസ്ലീം ലീഗ് പ്രവര്‍ത്തകനും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറുമായ സിറാജുദ്ദീന്‍ പറഞ്ഞു. സഫീറിന്‍റെ കൊലപാതകത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉന്നയിക്കുമ്പോഴാണ് പിതാവിന്‍റെ വെളിപ്പെടുത്തല്‍.
രാഷ്ട്രീയകൊലപാതകങ്ങളുടെ പേരില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ച് പ്രതിഷേധിക്കുമ്പോഴാണ് സഫീറിന്‍റെ മരണത്തില്‍ രാഷ്ട്രീയമില്ലെന്ന വെളിപ്പെടുത്തലുമായി സഫീറിന്‍റെ പിതാവും ലീഗ് കൗണ്‍സിലറുമായ സിറാജുദ്ദീന്‍ രംഗത്തെത്തുന്നത്. പ്രതികള്‍ ആദ്യം ലീഗ് പ്രവര്‍ത്തകരും പിന്നീട് സിപിഎംമ്മിലും പിന്നീട് അടുത്തിടെ സിപിഐയിലും എത്തിയവരാണ്.
സഫീറിന്‍റെ കൊലപാതകം രാഷ്ട്രീയപ്രേരിതമെന്നാരോപിച്ചായിരുന്നു മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ മുസ്ലിം ലീഗ് ഹാര്‍ത്താല്‍ നടത്തിയതും , വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയതും. പൊലീസ് സ്റ്റേഷനില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതികളെ ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടു പോന്നതിലും പൊലീസുകാരെ അക്രമിച്ചതിലു ഭീഷണിപ്പെടുത്തിതിലും , ചാനല്‍ വാഹനം തല്ലിത്തകര്‍ത്തതിലും അടക്കം 65 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കല്ലടിക്കോട് പൊലീസ് കേസെടുത്തിട്ടുള്ളത്.