സലാല: ഈ വര്‍ഷത്തെ ഖരീഫ് സീസണില്‍ സലാലയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവ്. ആദ്യ ആറു ആഴ്ചകളില്‍ നടത്തിയ സര്‍വേ പ്രകാരം 9.3 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. റോയല്‍ ഒമാന്‍ പോലീസും, വിനോദസഞ്ചാര മന്ത്രാലയവും സംയുക്തമായി ചേര്‍ന്നു നടത്തുന്ന സര്‍വേ സെപ്റ്റംബര്‍ ഇരുപത്തൊന്നു വരെ തുടരും.

ഈ വര്‍ഷം ഖരീഫ് സീസണ്‍ ആറാഴ്ച പിന്നിട്ടപ്പോള്‍ മൂന്ന് ലക്ഷം സഞ്ചാരികള്‍ സലാല സന്ദര്‍ശിച്ചതായി ദേശിയ സ്ഥിതിവിവര മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടായിരത്തി പതിനാറില്‍ ഖരീഫിന്റെ ആദ്യ ആറു ആഴ്ചകളില്‍ സലാലയില്‍ എത്തിയവരെക്കാള്‍ 9.3 ശതമാനം കുറവാണ് ഈ വര്‍ഷം സന്ദര്‍ശിച്ചവരുടെ കണക്ക്. ഇതുവരെ സന്ദര്‍ശിച്ചവരില്‍ 72.5 ശതമാനം സ്വദേശികള്‍ ആണ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 8.2 ശതമാനത്തിന്റെ കുറവാണ് സ്വദേശി സഞ്ചാരികളില്‍ രേഖപെടുത്തിയിരിക്കുന്നത്. മറ്റു ജി.സി.സി രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ 15.8 ഉം, 8.2 ശതമാനം ഏഷ്യക്കാരുമാണ് സലാലയില്‍ എത്തിയത്. റോഡുമാര്‍ഗമാണ് 75 ശതമാനം സന്ദര്‍ശകരും ദോഫാറിലെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ചത് ഇരുപത്തിയഞ്ചു ശതമാനം വിമാന മാര്‍ഗവും. യൂറോപ്യയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം 1625 പേര് സലാലയില്‍ എത്തി, എന്നാല്‍ 2016ല്‍ 1199 സഞ്ചാരികളായിരുന്നു സലാലലാ സന്ദര്‍ശിച്ചത്. മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകരുടെ എണ്ണവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മാസം അവസാനത്തോട് കൂടി സലാലയിലെ ഈ കാലാവസ്ഥ അവസാനിക്കും.