കോണ്‍ഗ്രസുമായി സഖ്യത്തിനില്ല, തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടും: അഖിലേഷ് യാദവ്
പ്രാദേശിക പാര്‍ട്ടികള്‍ ഒന്നും തന്നെ സഖ്യത്തിന് തയ്യാറല്ലെന്നും കോണ്‍ഗ്രസുമായുള്ള ചർച്ചക്ക് കാത്തുനിൽക്കാൻ നേരമില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ബിഎസ്പിയും ആംആദ്മി പാര്‍ട്ടിയും ഒന്നിച്ച് നിന്ന് മത്സരിക്കാന്‍ സാധിക്കുമോ എന്നാണ് തങ്ങള്‍ നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയ്പൂര്‍: വരാന്‍ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് നിന്ന് മത്സരിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് പാർട്ടിക്ക് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഎസ്പി കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് സമാജ് വാദി പാര്‍ട്ടിയും രംഗത്തെത്തിയിരിക്കുന്നത്.
പ്രാദേശിക പാര്‍ട്ടികള്‍ ഒന്നും തന്നെ സഖ്യത്തിന് തയ്യാറല്ലെന്നും കോണ്‍ഗ്രസുമായുള്ള ചർച്ചക്ക് കാത്തുനിൽക്കാൻ നേരമില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ബിഎസ്പിയും ആംആദ്മി പാര്‍ട്ടിയും ഒന്നിച്ച് നിന്ന് മത്സരിക്കാന്‍ സാധിക്കുമോ എന്നാണ് തങ്ങള്‍ നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019ലെ ലോക്സഭ തെരെഞ്ഞെടുപ്പിൽ ഇടത്പക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കുമെന്നുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് അഖിലേഷ് യാദവ് തന്റെ നയം വ്യക്തമാക്കിയിരിക്കിരിക്കുന്നത്.
അതേ സമയം സമാജ് പാർട്ടിയുടെ ഈ തീരുമാനം ഒരിക്കലും തങ്ങളെ ബാധിക്കില്ലെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് യൂണിറ്റ് അധ്യക്ഷന്‍ കമല്‍ നാഥ് പറഞ്ഞു. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനിരിക്കെയാണ് ഇടത്പക്ഷ പാർട്ടികൾ അവരുടെ നിലപാടുകൾ വ്യക്തമാക്കി കൊണ്ട് രംഗത്തെത്തിയത്. മധ്യപ്രദേശിൽ ബിഎസ്പിയുമായി സഖ്യമുണ്ടാക്കാനാണ് തങ്ങൾ ശ്രമിച്ചിരുന്നതെന്നും എന്നാൽ അവരുടെ നിലപാട് തങ്ങളെ നിരാശരാക്കിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. എന്തായാലും ഇരു പാർട്ടികളുടെയും തീരുമാനം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ കോൺഗ്രസിന് വൻ തിരിച്ചടിയായിരിക്കുകയാണ്.