ബലാത്സംഗക്കുറ്റത്തിന് ജയിലിലായ ഗുര്‍മീത് റാം റഹീം സിങിന്റെ ആസ്ഥാനത്ത് സംയുക്ത പരിശോധന തുടങ്ങി. സൈന്യം ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമാണ് പരിശോധന നടത്തുന്നത്.

കോടതി കമ്മീഷണറായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിയോഗിച്ച മുന്‍ സെഷന്‍സ് ജഡ്‍ജി എ.കെ.എസ് പവാറാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്. നിരവധി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും ഉന്നത ഉദ്ദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുക്കും. 41 കമ്പനി അര്‍ദ്ധ-സൈനിക വിഭാഗങ്ങള്‍, നാല് സൈനിക യൂണിറ്റുകള്‍, നാല് ജില്ലകളില്‍ നിന്നുള്ള പൊലീസ് സേന, ആയുധ വിദഗ്ദര്‍, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെയാണ് പരിശോധന തുടങ്ങിയത്. സിര്‍സയിലെ ദേരാ സച്ഛ സൗദ ആസ്ഥാനത്തും പരിസരത്തും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. തെരച്ചില്‍ തീരുന്നത് വരെ ഇത് തുടരും. തങ്ങള്‍ നിയമം അനുസരിക്കുന്നുവെന്നും ആനുയായികള്‍ അക്രമം കാണിക്കരുതെന്നും ആശ്രമത്തിന്റെ വക്താവ് അറിയിച്ചിട്ടുണ്ട്. 800 ഏക്കറോളം പരന്നുകിടക്കുന്ന ദേരാ സച്ഛ സൗദ ആസ്ഥാനത്ത് നിരവധി വീടുകളും മാര്‍ക്കറ്റുകളും ആശുപത്രിയും സ്റ്റേഡിയവും വിനോദ സഥലങ്ങളുമുണ്ട്.