കാവി മുണ്ടും ദേഹമാസകലം ഭസ്മക്കുറിയും.അമ്മയെ അറുത്തിട്ട ആ മഴുവുമായി നാടൊട്ടുക്കലഞ്ഞിട്ടും അഹന്തയൊഴിയുന്നില്ല പരശുരാമനിൽ. അയാൾ ചിരഞ്ജീവിയാണ്. അതു വെറുമൊരു ഐതിഹ്യകഥയല്ല.ആ പരശുരാമന്റെ പിന്മുറക്കാരെയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്
പത്തനംതിട്ട; ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധങ്ങള്‍ അക്രമ സ്വഭാവം കാട്ടുന്നതിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. കയ്യിലൊരു മഴുവുമായി അലറിച്ചാടി ഉയർന്നു താഴ്ന്ന് ഇരിപ്പിടം ചവിട്ടിപ്പൊളിക്കുന്ന പരശുരാമന്‍റെ ക്രൗര്യം ശബരിമല വീണ്ടും ഓർമ്മയിൽ കൊണ്ടുവരുന്നുവെന്നാണ് ശാരദക്കുട്ടി പറയുന്നത്. ശബരിമലയില്‍ നടക്കുന്ന ആക്രമണങ്ങളെ തന്‍റെ കുറിപ്പില്‍ അവര്‍ നിശീതമായി വിമര്‍ശിച്ചു.
ശാരദക്കുട്ടിയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍
കയ്യിലൊരു മഴുവുമായി അലറിച്ചാടി ഉയർന്നു താഴ്ന്ന് ഇരിപ്പിടം ചവിട്ടിപ്പൊളിക്കുന്ന പരശുരാമനെ കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുള്ളത് കഥകളിയിലാണ്. കലാമണ്ഡലം രാമൻകുട്ടി നായരാശാനിലാണ്. ശബരിമല വീണ്ടും ഓർമ്മയിൽ കൊണ്ടുവന്നു ആ ക്രൗര്യം.
കാവി മുണ്ടും ദേഹമാസകലം ഭസ്മക്കുറിയും.അമ്മയെ അറുത്തിട്ട ആ മഴുവുമായി നാടൊട്ടുക്കലഞ്ഞിട്ടും അഹന്തയൊഴിയുന്നില്ല പരശുരാമനിൽ. അയാൾ ചിരഞ്ജീവിയാണ്. അതു വെറുമൊരു ഐതിഹ്യകഥയല്ല.ആ പരശുരാമന്റെ പിന്മുറക്കാരെയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്.
നിശ്ശബ്ദയായി അനുസരിക്കുവോളം അവർ നിങ്ങളെ അമ്മേയെന്നു വിളിക്കും. കാൽക്കൽ വീഴും. ഒന്നു കുതറിയാൽ വെട്ടിവീഴ്ത്തും. അനുസരിക്കുമ്പോൾ അമ്മ.ചെറുത്താൽ കുലs.
മഴുവേന്തിയ മക്കളുടെ കരുത്തിൽ പുളകിതരാകുന്ന കുലീനമാതാക്കൾ രേണുകയെ ഓർമ്മിക്കണം. നിങ്ങളുടെയൊക്കെ കഴുത്തിൽ തപ്പി നോക്കിയാൽ കാണാം ആ ആദിമാതാവിന്റെ കഴുത്തിൽ പതിഞ്ഞ ഒരു മഴുവിന്റെ മുദ്ര. അതൊരോർമ്മപ്പെടുത്തലാകണം എന്നും.
"മഴു മുനയാൽക്കരൾതോറും മുദ്രിതരെൻ നാട്ടാർ" ബാലാമണിയമ്മ
