3500 തൊഴിലാളികളും 250 എഞ്ചിനീയര്‍മാരും ഉള്‍പ്പെടുന്ന വലിയൊരു സംഘമാണ് സര്‍ദാര്‍ പട്ടേല്‍ സ്മാരക നിര്‍മ്മാണപദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. 

വഡോദര: ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന വിശേഷണത്തോടെ ഗുജറാത്തില്‍ സ്ഥാപിക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമയുടെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. മൂവായിരം കോടി രൂപ ചിലവഴിച്ച് ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. കേവദിയയിലെ സര്‍ദാര്‍ സരോവര്‍ ഡാമിന് അഭിമുഖമായി 3.32 കി.മീ ദൂരത്തില്‍ നില്‍ക്കുന്ന രീതിയിലാവും പ്രതിമയുടെ സ്ഥാനം. സര്‍ദാര്‍ പട്ടേലിന്‍റെ ജന്മദിനമായ ഒക്ടോബര്‍ 31-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാവും സ്മാരകം ലോകത്തിന് സമര്‍പ്പിക്കുക. സ്റ്റാറ്റ്യൂ ഓഫ് യൂണിറ്റി ( ഐക്യത്തിന്‍റെ ശില്‍പം) എന്നാണ് ഈ പ്രതിമയ്ക്ക് പേരിട്ടിരിക്കുന്നത്. 

3500 തൊഴിലാളികളും 250 എഞ്ചിനീയര്‍മാരും ഉള്‍പ്പെടുന്ന വലിയൊരു സംഘമാണ് സര്‍ദാര്‍ പട്ടേല്‍ സ്മാരക നിര്‍മ്മാണപദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. നിശ്ചിതസമയപരിധിക്കുള്ളില്‍ പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ഇവര്‍. പ്രതിമയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനായി ഇന്നലെ ഗുജറാത്ത് ചീഫ് സെക്രട്ടറി ജെ.എന്‍.സിങിന്‍റെ നേതൃത്വത്തിലുള്ള സംഘം പദ്ധതി പ്രദേശത്ത് എത്തിയിരുന്നു. 

182 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന പ്രതിമയ്ക്കുള്ളില്‍ അഞ്ഞൂറ് അടി ഉയരത്തിലായി ഡാമിന്‍റെ മനോഹരകാഴ്ച്ചകളിലേക്ക് വാതില്‍ തുറക്കുന്ന ഗ്യാലറിയും സജ്ജമാക്കിയിട്ടുണ്ട്.പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമായി ഇവിടം മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.