സ്ത്രീയ്ക്കും പുരുഷനുമുള്ള തുല്യ നീതി ഉറപ്പാക്കുന്നതാണ് സുപ്രീം കോടതി വിധിയെന്ന് ശശി തരൂര്‍ എംപി. ആഗ്രഹം ഉള്ളവര്‍ ശബരിമലയില്‍ പോകട്ടെ. 

കൊച്ചി: സ്ത്രീയ്ക്കും പുരുഷനുമുള്ള തുല്യ നീതി ഉറപ്പാക്കുന്നതാണ് സുപ്രീം കോടതി വിധിയെന്ന് ശശി തരൂര്‍ എംപി. ആഗ്രഹം ഉള്ളവര്‍ ശബരിമലയില്‍ പോകട്ടെ. അല്ലാത്തവര്‍ മാറി നില്‍ക്കട്ടെ. പോകുന്നവരെ തടയരുതെന്നാണ് കോടതി പറഞ്ഞതെന്നും തരൂര്‍ കൊച്ചിയില്‍ പറഞ്ഞു.

അതിനിടെ, ശബരിമല സ്ത്രീ പ്രവേശന കേസിൽ സുപ്രീം കോടതി വിധി എല്ലാവരും അംഗീകരിക്കാന്‍ ബാധ്യസ്ഥരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാര്‍ യുവതികളുടെ പ്രവേശനത്തിന് എതിരായിരുന്നെങ്കിലും പുതിയ വിധിയിലൂടെ അത്തരം കാര്യങ്ങള്‍ക്ക് പ്രസക്തിയില്ലാതായെന്നും ചെന്നിത്തല പറഞ്ഞു. 

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ചരിത്ര വിധി. അയപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു. 

ഭരണഘടനയുടെ 25 -ാം വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവീക, മാനസീക ഘടകങ്ങൾ തടസ്സമല്ലെന്നും കോടതി വിശദമാക്കി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സത്രീകളുടെ അവകാശങ്ങൾക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി. ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കി. 

സത്രീകൾ ചെറുതോ പുരുഷന്മാരേക്കാൾ വലുതോ അല്ലെന്ന് കോടതി വിശദമാക്കി. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവർക്കും ഒരു പോലെ കിട്ടണമെന്നും ഭരണഘടനയ്ക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂ എന്നും കോടതി വിശദമാക്കി.