ചെന്നൈ: പാര്‍ട്ടിയിലെ പിന്തുണ കുറഞ്ഞുവരുന്നതിനിടെ ഗവര്‍ണ്ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശശികല രംഗത്തെത്തി. ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുന്നത് പാര്‍ട്ടി പിളര്‍ത്താനെന്ന് ശശികല ആരോപിച്ചു. ഇന്ന് എം.എല്‍.എമാരെ കണ്ടതിന് ശേഷം സന്തോഷം തോന്നുന്നുവെന്നും ഗവര്‍ണറുടെ നടപടി കാത്തിരിക്കുന്നുവെന്നും ശശികല പറഞ്ഞു. ഗവര്‍ണ്ണറെ സന്ദര്‍ശിക്കാന്‍ ഇതുവരെ ശശികലയ്ക്ക് അനുമതി ലഭിച്ചിട്ടില്ല.

അതേസമയം ശശികല പക്ഷത്ത് നിന്ന് കൂടുതല്‍ നേതാക്കള്‍ പനീര്‍ശെല്‍വത്തിനൊപ്പം ചേരുന്നത് തുടരുകയാണ്. ഏറ്റവുമൊടുവില്‍ തിരുപ്പൂര്‍ എം.പി സത്യഭാമയും പനീര്‍ ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്ന എം.പിമാരുടെ എണ്ണം മൂന്ന് ആയി. എ.ഐ.എ.ഡി.എം.കെ സ്ഥാപക നേതാവും പാര്‍ട്ടി വക്താവുമായ സി പൊന്നയ്യന്‍ ഇന്ന് വൈകുന്നേരം പന്നീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ജയലളിതയുടെ മരണത്തിന് പിന്നാലെ ശശികലക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നയാളായിരുന്നു പൊന്നയ്യന്‍.