ന്യൂഡല്‍ഹി: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല തമിഴ്‍നാട് മുഖ്യമന്ത്രിയാകുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. സട്ട പഞ്ചായത്ത് ഇയക്കം എന്ന സന്നദ്ധ സംഘടനയാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ശശികല മുഖ്യമന്ത്രിയാകുകയും സുപ്രീം കോടതി വിധിയെ തുടർന്ന് രാജിവയ്ക്കേണ്ടിയും വന്നാൽ തമിഴ്നാട്ടിൽ കലാപം നടക്കും എന്നാണ് ഹര്‍ജിക്കാരുടെ വാദം.
ഇതിനൊപ്പം എംഎൽഎമാരെ ശശികല അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാരോപിച്ച് ട്രാഫിക് രാമസ്വാമി നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ എംഎല്‍എമാര്‍, എംഎല്‍എ ഹോസ്റ്റലിലുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
