ചെന്നൈ: ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങില്ലെന്ന് ജയലളിതക്ക് ഉറപ്പു നല്‍കിയ ശശികല ഇപ്പോള്‍ വിശ്വാസ വഞ്ചനയാണ് കാണിക്കുന്നതെന്ന് ആരോപിച്ച് തമിഴ്‍നാട്ടിലെ കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വം. 2011ല്‍ പോയസ് ഗാര്‍ഡനില്‍ നിന്ന് ശശികലയെ ജയലളിത പുറത്താക്കിയിരുന്നു. ഇതിന് ശേഷം തിരിച്ചെത്താനായി ജയലളിതക്ക് ശശികല എഴുതിയ കത്തിലെ വിവരങ്ങളും പന്നീര്‍ശെല്‍വം പുറത്തുവിട്ടു. എം.ജി.ആറിന്റെയും പിന്നീട് ജയലളിതയുടെയും വിശ്വസ്തനായിരുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഇ മധുസൂദനനൊപ്പമാണ് ഇന്ന് പന്നീര്‍ശെല്‍വം മാധ്യമങ്ങളെ കണ്ടത്. 

മാധ്യമങ്ങള്‍ക്ക് മുന്നില്‍ ശശികലയുടെ കത്ത് വായിച്ച പന്നീര്‍ശെല്‍വം, തന്റെ എല്ലാ പ്രവൃത്തികള്‍ക്കും ശശികല മാപ്പ് അപേക്ഷിച്ച കാര്യം എടുത്തുപറ‍ഞ്ഞു. താന്‍ ഒരു രാഷ്ട്രീയ പദവിയും ആഗ്രഹിക്കില്ലെന്ന കത്തിലെ വാചകവും അദ്ദേഹം വായിച്ചശേഷം യഥാര്‍ത്ഥത്തില്‍ അമ്മയെ വഞ്ചിച്ചത് ശശികലയാണെന്നും ആരോപിച്ചു. 2011ല്‍ പോയസ് ഗാര്‍ഡിലെ വീട്ടില്‍ നിന്ന് ശശികല പുറത്താക്കപ്പെട്ട് മാസങ്ങള്‍ക്കകം തന്നെ മാപ്പ് പറഞ്ഞ് തിരികെയെത്തിയിരുന്നു.