തിരുവനന്തപുരം: ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ച നൂറാമത് ഉപഗ്രഹവുമായി പിഎസ്എല്‍വി സി 40 ഇന്ന് ബഹിരാകാശത്തേയ്ക്ക് കുതിയ്ക്കും. ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ് 2 സീരീസിലെ ഏഴാമത് ഉപഗ്രഹത്തോടൊപ്പം വിദേശ രാജ്യങ്ങളുടേതുള്‍പ്പടെ 30 ഉപഗ്രഹങ്ങളാണ് പേടകത്തിലുള്ളത്. ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി കെ. ശിവന്‍ സ്ഥാനമേല്‍ക്കുന്ന ദിവസം തന്നെയാണ് ചരിത്രവിക്ഷേപണവും.

ഭൂപടങ്ങളുടെ പഠനം എന്നര്‍ത്ഥം വരുന്ന കാര്‍ട്ടോഗ്രഫി എന്ന വാക്കിന്റെ ആദ്യ അക്ഷരങ്ങള്‍ കടമെടുത്ത് അതിനൊപ്പം സാറ്റലൈറ്റ് അഥവാ ഉപഗ്രഹം എന്ന വാക്ക് കൂടി ചേര്‍ത്താണ് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ സിരീസായ കാര്‍ട്ടോസാറ്റിന് ആ പേര് നല്‍കിയത്. ഹൈ റെസല്യൂഷന്‍ സ്‌പോട്ട് ഇമേജറി ലക്ഷ്യമിട്ടുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2 വാണ് പേടകത്തിലെ പ്രധാനപ്പെട്ട അംഗം. 

ഈ സീരീസിലെ ഏഴാമത് ഉപഗ്രഹം ബഹിരാകാശത്തേയ്ക്ക് കുതിയ്ക്കാനൊരുങ്ങുമ്പോള്‍ ഐഎസ്ആര്‍ഒയില്‍ ആശങ്ക പ്രകടമാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ഐഎസ്ആര്‍ഒയുടെ IRNSS1H ന്റെ അവസാന വിക്ഷേപണം പരാജയമായിരുന്നു. ഉപഗ്രഹം പറന്നുയരുമ്പോള്‍ അന്തരീക്ഷവുമായുള്ള ഘര്‍ഷണം തടയാനുള്ള ഹീറ്റ് ഷീല്‍ഡ് ഭ്രമണപഥത്തിലെത്തിയിട്ടും വിച്ഛേദിയ്ക്കാന്‍ കഴിയാഞ്ഞതോടെയാണ് വിക്ഷേപണം പരാജയപ്പെട്ടത്. പിഴവുകളൊഴിവാക്കി വിശ്വസ്ത വാഹനമായ പിഎസ്എല്‍വിയിലാണ് ഉപഗ്രഹവിക്ഷേപണം. 

ഏഴ് മിനിറ്റ് 15 സെക്കന്റുകള്‍ക്കുള്ളില്‍ പേടകം ബഹിരാകാശത്തെത്തും. ആകെ വിക്ഷേപണസമയം രണ്ടേകാല്‍ മണിക്കൂറോളം വരും. ഐഎസ്ആര്‍ഒയുടെ നാല്‍പത്തിരണ്ടാമത് വിക്ഷേപണത്തില്‍ ഐഎസ്ആര്‍ഒ സെഞ്ച്വറിയടിയ്ക്കുകയാണ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നൂറാമത് ഉപഗ്രഹം കൂടി പിഎസ്എല്‍വിയില്‍ പറന്നുയരും. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങള്‍ക്ക് പുറമേ, അമേരിക്കയുടേതുള്‍പ്പടെ ആറ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളും പേടകത്തിലുണ്ട്. ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍പേഴ്‌സണായി കെ ശിവന്‍ സ്ഥാനമേല്‍ക്കുന്ന ദിവസം തന്നെയാണ് ചരിത്രവിക്ഷേപണവും എന്നതാണ് ശ്രദ്ധേയം.