ദമാം: സൗദി എയര്‍ലൈന്‍സിന്റെ തിരുവനതപുരം സര്‍വീസിന് തുടക്കമായി. കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമായിരുന്നു ഇതുവരെ സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തിയിരുന്നത്.

ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സിന്റെ തിരുവനതപുരത്തേക്കുള്ള ആദ്യ സര്‍വീസിന് ഇന്ന് തുടക്കമായി. പുലര്‍ച്ചെ 4: 40 നു റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനം പ്രാദേശിക സമയം ഉച്ചക്ക് 12: 15 നു തിരുവനന്തപുരത്തു എത്തി. തിരിച്ചു 1 : 45 നു പുറപ്പെട്ട വിമാനം വൈകുന്നേരം നാലുമണിക്ക് റിയാദില്‍ എത്തി. ആഴ്ചയില്‍ 3 സര്‍വീസ് റിയാദില്‍നിന്നും രണ്ടു സര്‍വീസ് ജിദ്ദയില്‍ നിന്നുമാണ് തിരുവനന്തപുരത്തേക്കുള്ളത്. ജിദ്ദയില്‍ നിന്ന് വ്യാഴം, ശനി ദിവസങ്ങളിലാണ് തിരുവനതപുരം സര്‍വീസ് ഉണ്ടാകുക. പുലര്‍ച്ചെ 3 : 35 നു ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്തു എത്തും. ഉച്ചക്ക് ഒന്നരക്ക് യാത്രക്കാരുമായി മടങ്ങുന്ന വിമാനം വൈകിട്ട് നാലരക്കാണ് ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തുക. കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമായിരുന്നു ഇതുവരെ സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തിയിരുന്നത്. സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്ന എട്ടാമത്തെ ഇന്ത്യന്‍ നഗരമാണ് തിരുവനംന്തപുരം.