ഭീകരതയ്ക്കും മത മൗലികവാദത്തിനുമെതിരെ ഇന്ത്യയും സൗദിയും ഒറ്റക്കെട്ടെന്ന് മോദി. ഭീകരവാദത്തിനെതിരെ എല്ലാ തരത്തിലും ഇന്ത്യയുമായി സഹകരിക്കുമെന്ന് മുഹമ്മദ് ബിന്‍ സൽമാന്‍ രാജകുമാരന്‍.

ദില്ലി: ഭീകരതയ്ക്കും മതമൗലികവാദത്തിനുമെതിരെ സഹകരിക്കാന്‍ ഇന്ത്യ-സൗദി തീരുമാനം. ഭീകരതയ്ക്കെതിരെ സൗദിക്കും ഇന്ത്യക്കും ഒരേ നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സൽമാന്‍ രാജകുമാരനും വ്യക്തമാക്കി. ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ഇരുനേതാക്കളും. അതേസമയം, പാകിസ്ഥാനെ കുറിച്ചും അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചും സൗദി രാജകുമാരന്‍ പരാമര്‍ശിച്ചില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൗദി അറേബ്യ ഇന്ത്യയുടെ അടുത്ത സുഹൃത്തും പങ്കാളിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ-സൗദി ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഭീകരവാദത്തിന് സഹായം നല്കുന്ന രാജ്യങ്ങളുടെ മേൽ ശക്തമായ സമ്മർദ്ദം ആവശ്യമാണെന്നും അവരെ ശിക്ഷിക്കണമെന്നും മോദി പറഞ്ഞു. സൗദിക്കും ഇന്ത്യയ്ക്കും ഇക്കാര്യത്തിൽ ഒരേ നിലപാടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

സൗദി-ഇന്ത്യ ബന്ധം രക്തത്തിൽ അലിഞ്ഞതെന്ന് സൗദി കീരീടാവകാശി പറഞ്ഞു. ഭീകരവാദത്തിനെതിരെ എല്ലാ തരത്തിലും ഇന്ത്യയുമായി സഹകരിക്കുമെന്ന് മുഹമ്മദ് ബിന്‍ സൽമാന്‍ രാജകുമാരനും വ്യക്തമാക്കി. പ്രതിരോധ - വാണിജ്യ മേഖലകളിലേത് ഉള്‍പ്പെടെ അഞ്ച് സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.