സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിന് പിന്നാലെ രാജ്യത്തെ പല വന്‍കിട സ്വകാര്യ കമ്പനികളും സമാനമായ രീതിയില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നതിനു അനുമതി തേടി മന്ത്രാലയത്തെ സമീപിച്ചെങ്കിലും മന്ത്രാലയം ഇത് നിരസിക്കുകായിരുന്നു. 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാന്‍ തൊഴിലുടമക്കു അവകാശമില്ലന്ന് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം വ്യക്തമാക്കി. മുന്നറിയിപ്പില്ലാതെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നത് നിയമ വിരുദ്ദമാണെന്നും മന്ത്രാലയം അറിയിച്ചു. 

തൊഴിലാളിയുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അതിന്‍റെ കാരണങ്ങള്‍ തൊഴിലുടമ മന്ത്രാലയത്തെ ധരിപ്പിച്ചിരിക്കണം. സ്ഥാപനങ്ങളുടെ ഏതെങ്കിലും വിഭാഗം നിര്‍ത്തലാക്കുക, അല്ലങ്കില്‍ വലിയതോതില്‍ നഷ്ടം സംഭവിക്കുക തുടങ്ങിയ കാര്യങ്ങളുണ്ടായാല്‍ മന്ത്രാലയത്തെ അറിയിക്കുകയും തുടര്‍ന്ന് മന്ത്രാലയത്തിന്റെ അനുമതിയോടെ സ്ഥാപനങ്ങളുടെ ആഭ്യന്തര നിയമാവലിയില്‍ മാറ്റം വരുത്തുകയും വേണം. 

കരാര്‍ കാലാവധി അവാസാനിക്കുന്നത് വരെ തൊഴിലാളിക്കു കാരാര്‍ വ്യവസ്ഥ പ്രകാരമുള്ള ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ തൊഴിലുടമക്കു ബാധ്യതയുണ്ട്. പുതിയ തൊഴില്‍ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ് ശമ്പളം കുറക്കുകയോ ആനുകൂല്യങ്ങളിൽ മാറ്റം വരുത്തുകയോ ചെയ്യാന്‍ കഴിയുക.

ഇതിനു വിരുദ്ധമായി തൊഴിലാളിയുടെ ശമ്പളമോ ആനുകൂല്യങ്ങളോ വെട്ടിക്കുറക്കുന്നുണ്ടെങ്കില്‍ തൊഴിലാളികള്‍ക്ക് അടുത്തുള്ള തൊഴില്‍ കാര്യാലയങ്ങളെ സമീപിച്ച് പരാതി നല്‍കാൻ കഴിയുമെന്ന് നിയമ വിദ്ധക്തർ അഭിപ്രായപ്പെട്ടു.