ജിദ്ദ: ഇറാന്‍ പിന്തുടരുന്ന നയങ്ങള്‍ മുസ്ലിം ലോകം അംഗീകരിക്കുന്നില്ലെന്ന് സൗദി വിദേശ കാര്യ മന്ത്രി ആദില്‍ ജുബൈര്‍ വ്യക്തമാക്കി.ഇറാന്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ നടത്തുന്ന ഇടപെടലും ഭീകരതക്ക്‌ പിന്തുണനല്‍കുന്നതും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കുന്ന ഒ.ഐ.സി ഉച്ചകോടിയുടെ സമാപന പ്രഖ്യാപനം തീവ്രവാദം, ഭീകരത,സുരക്ഷഎന്നീ വിഷയങ്ങളില്‍ ഇറാന് വ്യക്തമായ സന്ദേശം നല്‍കുമെന്ന്സൗദി വിദേശ കാര്യ മന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു.

ഇറാന്റെ നയങ്ങളില്‍ മാറ്റം വരുത്തുകയും നല്ല അയല്‍പക്ക ബന്ധങ്ങള്‍ സൃഷ്‌ടിക്കുകയും ഒപ്പം മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ഇടപെടാതെ വിട്ടു നില്‍ക്കുകയും അന്താരാഷ്‌ട്ര നിയമങ്ങള്‍പാലിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. നിരവധി വെല്ലുവിളികളാണ് വര്‍ത്തമാനകാലത്ത് മുസ്ലിം രാജ്യങ്ങള്‍ നേരിടുന്നത്.എന്നാല്‍ ഏതു വെല്ലുവിളികളെയും നേരിടാനുള്ള ശേഷി മുസ്ലിം ലോകത്തിനുണ്ട്.

ചില രാജ്യങ്ങള്‍ സാങ്കേതികമേഖലയില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്.ഭീകര വിരുദ്ധപോരാട്ടത്തില്‍ ഇപ്പോള്‍ തന്നെ 40 രാജ്യങ്ങള്‍ അംഗങ്ങളാണ്.അഫ്ഗാനിസ്ഥാനാണ് ഏറ്റവും ഒടുവില്‍ സഖ്യത്തില്‍ ചേര്‍ന്നത്‌. മിലീഷ്യകള്‍ക്ക് രൂപം നല്‍കി ലോകത്ത് ഇറാന്‍, തീവ്രവാദവും ഭീകരവാദവും പ്രചരിപ്പിക്കുകയാണെന്നും അറബ് രാജ്യങ്ങളുടെആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന ഇറാന്റെ നയങ്ങള്‍ക്കെതിരെ സൗദി അറേബ്യയും മറ്റ് അറബ് രാജ്യങ്ങളും ശക്തമായി നിലകൊണ്ടിട്ടുണ്ടെന്നും സൗദി വിദേശ കാര്യ മന്ത്രി പറഞ്ഞു.