റിയാദ്: കൊടും തണുപ്പില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനെതിരെ സൗദി തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. സ്വദേശീവല്‍ക്കരണം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയ പല കടകളും കഴിഞ്ഞ ദിവസം അടപ്പിച്ചു. പ്രതികൂല കാലാവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്നു സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമകളോട് നിര്‍ദേശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുന്‍ കരുതല്‍ സ്വീകരിക്കാതെ കൊടും തണുപ്പില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഒരു തൊഴിലാളിക്ക് 3000 റിയാല്‍ എന്ന തോതില്‍ തൊഴിലുടമകളില്‍ നിന്നും പിഴ ഈടാക്കുമെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു. കൊടും തണുപ്പില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴസംഖ്യയും കൂടും. ശക്തമായ ചൂടുള്ള കാലാവസ്ഥയില്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ഉച്ചവിശ്രമം നേരത്തെ പ്രാബല്യത്തില്‍ വന്നിരുന്നു.

അതേസമയം, സ്വദേശീവല്‍ക്കരണ നിയമം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയ നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായി. പോലീസിന്റെയും, നഗരസഭയുടെയും സഹകരണത്തോടെ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് പരിശോധന നടത്തുന്നത്.സൗദി വനിതകളെ ജോലിക്ക് വെക്കാത്ത മുപ്പതോളം കടകള്‍ റിയാദില്‍ അടപ്പിച്ചു. സ്വദേശികള്‍ക്ക് പകരം വിദേശികളെ ജോലിക്ക് വെച്ച നാല്‍പതോളം നിയമലംഘനങ്ങളും പരിശോധനയില്‍ കണ്ടെത്തി. തൊഴില്‍ നിയമലംഘനം കണ്ടെത്താന്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.