ഉയര്‍ന്ന സേവനം ലഭ്യമാക്കുന്നതിനായി വിദേശികള്‍ക്ക് പ്രത്യേക കാര്‍ഡ് അനുവദിക്കാനും   മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ജിദ്ദ: സൗദിയില്‍ വിദേശികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി വിപുലമായ പദ്ധതി വരുന്നു. ഉയര്‍ന്ന സേവനം ലഭ്യമാക്കുന്നതിനായി വിദേശികള്‍ക്ക് പ്രത്യേക കാര്‍ഡ് അനുവദിക്കാനും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് വിദേശികള്‍ക്ക് ഏറെ ആഹ്ലാദം നല്‍കുന്ന തീരുമാനം ഉണ്ടായത്. വിദേശികള്‍ക്ക് വിവിധ മേഖലകളില്‍ മികച്ച സേവനം നല്‍കുക, വിദേശികളുടെ മക്കളുടെ വിദ്യഭ്യാസത്തിനായി ഉന്നത നിലവാരമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക എന്നിവ പുതിയ പദ്ധതിയില്‍ ഉള്‍പ്പെടും.

ഒപ്പം വിദേശികളുടെ സാംസ്‌കാരിക മൂല്യങ്ങള്‍ സ്വദേശികളുമായി പരസ്‌പരം പങ്കുവെക്കുന്നതിന് അനുയോജ്യമായ അവസരങ്ങളും ഒരുക്കും. കൂടാതെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി തൊഴില്‍, നഗര വികസനം, നവീകരണം, പാര്‍പിടം, യാത്രാ സംവിധാനം, കായികം, വിനോദം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ വികനത്തിന്നായി 130 ബില്ല്യന്‍ റിയാല്‍ ചിലവഴിക്കും. 

അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പാര്‍പിടം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങി വിവിധ സേവനങ്ങള്‍ സ്വദേശികള്‍ക്കൊപ്പം വിദേശികള്‍ക്കും ലഭ്യമാക്കും. വിവിധ വകുപ്പുകളില്‍ നിന്നും ഉയര്‍ന്ന സേവനം ലഭ്യമാക്കുന്നതിനായി വിദേശികള്‍ക്ക് പ്രത്യേക കാര്‍ഡ് അനുവദിക്കാനും സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.