സൗദിയിൽ പുതിയ തൊഴിൽ നിയമം; സ്വകാര്യ മേഖലയിൽ സ്ത്രീ- പുരുഷ സമത്വം ഉറപ്പു വരുത്തും
സൗദിയിൽ സ്വകാര്യ മേഖലയിൽ സ്ത്രീ- പുരുഷ സമത്വം ഉറപ്പു വരുത്തുന്ന പുതിയ തൊഴിൽ നിയമം നിലവിൽ വന്നു. ഇതോടെ ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും തുല്യ വേതനം ലഭിക്കും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി വനിതകളുടെ യാത്ര പ്രശ്‌നം പരിഹരിക്കുന്നതിനും പദ്ധതിയായി.
സ്ത്രീ - പുരുഷ സമത്വം ഉറപ്പു വരുത്തുന്ന പുതിയ തൊഴിൽ നിയമാവലി തൊഴിൽ സാമൂഹ്യ വികസന മന്ത്രി ഡോ. അലി അൽ ഗഫീസാണ് അംഗീകരിച്ചത്. നേരിയ മാറ്റങ്ങൾ മാത്രമാണ് പഴയ തൊഴിൽ നിയമാവലിയിൽ വരുത്തിയിരിക്കുന്നത്.
ഒരേ ജോലി നിർവ്വഹിക്കുന്ന സ്ത്രീ- പുരുഷ ജീവനക്കാരുടെ വേതനം സമമായിരിക്കണമെന്നതാണ് ദേദഗതികളിൽ പ്രധാനം. വനിതാ ജീവനക്കാരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും പൊതുജനങ്ങളെ സ്വീകരിക്കുന്ന സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് സുരക്ഷ ലഭ്യമാക്കണമെന്നും നിയമാവലിയിൽ പറയുന്നുണ്ട്.
അതേസമയം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി വനിതകളുടെ യാത്ര പ്രശ്‌നം പരിഹരിക്കുന്നതിനു സൗദി മാനവ വിഭവ ഡവലപ് മെന്റെ് ഫണ്ട് പ്രത്യേക പദ്ദതി തയ്യാറാക്കി. ജോലി സ്ഥലത്തേക്കും തിരിച്ചു മുള്ള സ്വദേശി വനിതകളുടെ യാത്ര ചിലവിന്റെ 80 ശതമാനവും ഈ ഫണ്ടിൽ നിന്നെടുക്കും വിധമാണ് പദ്ദതി.
യാത്ര പ്രയാസം നേരിടുന്നതിനാല്‍ സ്വകാര്യ മേഖലയില്‍ നിന്നും സ്വദേശി വനിതകള്‍ കൊഴിഞ്ഞു പോവുന്നതായി പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചത്.