റിയാദ്: സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ജോലി കണ്ടെത്തുന്നതിനായി ജിദ്ദയില്‍ തൊഴിലാളികളും തൊഴിലുടമകളുമായുള്ള കൂടിക്കാഴ്ചക്ക് അവസരം. ഇതിനായി ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റും സൗദി തൊഴില്‍ മന്ത്രാലയവും മുന്‍കയ്യെടുത്ത് കോണ്‍സുലേറ്റില്‍ തൊഴിലുടമകളുടെ യോഗം ചേര്‍ന്നു.
സൗദി ഓജര്‍ കമ്പനിയില്‍ നിന്നും ശമ്പള കുടിശിക ബാക്കിയുള്ളവരുടെ പ്രശ്നം തൊഴില്‍ കോടതിയുമായി ബന്ധപ്പെട്ട് പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

സൗദി ഓജര്‍ കമ്പനിയില്‍ തൊഴില്‍ പ്രശ്നം നേരിടുന്ന തൊഴിലാളികള്‍ക്ക് പുതിയ ജോലി കണ്ടെത്താനുള്ള ശ്രമമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റും തൊഴില്‍ മന്ത്രാലയവും നടത്തുന്നത്. തൊഴിലവസരങ്ങളുള്ള കമ്പനികളെ ലേബര്‍ ക്യാമ്പുകളില്‍ എത്തിച്ച് ആവശ്യമുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യിക്കാനാണ് നീക്കം. ഇതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിളിച്ചു ചേര്‍ത്ത വിവിധ കമ്പനി പ്രതിനിധികളുടെ യോഗത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ മക്കാ പ്രവിശ്യാ തൊഴില്‍ മന്ത്രാലയം മേധാവി അബ്ദുള്ള ഒലയാനും പങ്കെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

ഇരുപതോളം കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കോണ്‍സുലേറ്റ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഈ കമ്പനികള്‍ക്ക് ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കാം. വിവിധ മേഖലകളില്‍ ജോലി ചെയ്ത പരിചയസമ്പത്തുമായി ആയിരക്കണക്കിന് തൊഴിലാളികളാണ് പുതിയ തൊഴിലുടമകളെയും കാത്തു ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നത്.