അമേരിക്കന്‍ എംബസി മാറ്റിയത് അംഗീകരിക്കാനാവില്ല: സൗദി
- അമേരിക്കയുടെ നടപടി പക്ഷപാതപരം
സൗദി: അമേരിക്കൻ എംബസി ജെറുസലേമിലേക്കു മാറ്റിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് സൗദി അറേബ്യ. അമേരിക്കയുടെ നടപടി പക്ഷപാതപരമാണെന്ന് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തി.
ജെറുസലം നഗരത്തിനു മേലുള്ള പലസ്തീൻ ജനതയുടെ അവകാശം ഐക്യരാഷ്ട്രസഭ ഉറപ്പു നൽകുന്നതാണ്. ഇത് അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. സമാധാന പ്രക്രിയ മുന്നോട്ടു കൊണ്ടുപോകുന്നതിന് നടത്തുന്ന ശ്രമങ്ങളിൽ നിന്നുള്ള പിന്നോക്കം പോക്കാണ് എംബസി മാറ്റം.
ന്യായീകരിക്കാനാകാത്ത ഇത്തരമൊരു ചുവടുവെയ്പ്പിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ച് സൗദി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ലോക മുസ്ലിംങ്ങളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണീ നടപടി. നിരായുധരായ പലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളെയും സൗദി മന്ത്രിസഭ അപലപിച്ചു.