ഒപെക് അംഗരാജ്യങ്ങളെല്ലാം അംഗീകരിച്ചാല്‍ മാത്രമേ എണ്ണ ഉത്പാദനം കുറയ്‌ക്കൂവെന്ന് സൗദി അറേബ്യ. സൗദി രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേണ്ടി വന്നാല്‍ ഉല്‍പാദനം ഒരു ദശലക്ഷം ബാരല്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള എണ്ണ വിപണിയിലെ വില സ്ഥിരതയില്ലായ്മയുടെ പശ്ചാത്തലത്തിലാണ് ഞായറാഴ്ച ദോഹയില്‍ എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ യോഗം നടക്കുന്നത്. അത് കൊണ്ട് തന്നെ അമീര്‍ മുഹമ്മദിന്റെ പ്രസ്താവനക്ക് നിരീക്ഷകര്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.

വേണ്ടിവന്നാല്‍ ഉല്‍പാദനം ഒരു ദശലക്ഷം ബാരല്‍ വരെ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹംപറഞ്ഞു. ഇപ്പോള്‍ 11.5 ദശലക്ഷം ബാരല്‍ എണ്ണയാസ് രാജ്യം ഉല്‍പാദിപ്പിക്കുന്നത്. ഇത് 12.5 ദശ ലക്ഷമാക്കുവാന്‍ തങ്ങള്‍ക്ക് ഒരുമാസം മതിയെന്നും, ഈ മേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ 20 ദശലക്ഷം ബാരല്‍ വരെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുവാനും രാജ്യത്തിന് സാധിക്കുമെന്നും ഇതിനര്‍ത്ഥം ഉല്‍പാദനം കൂട്ടുമെന്നല്ല, ഞങ്ങള്‍ക്ക് അതിന് ശേഷിയുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണെന്നും സൗദി രണ്ടാം കിരീടാവകാശി പറഞ്ഞു. എണ്ണ വില കൂടുകയാണെങ്കില്‍ വിലസ്ഥിരതയില്ലായ്മയില്‍ ബുദ്ധിമുട്ടുന്ന എല്ലാരാജ്യങ്ങള്‍ക്കും അത് ഗുണകരമാവും. വില വര്‍ദ്ധനവ് വികസനത്തിന് ആക്കം കൂടുമെന്നും എന്നാല്‍ തങ്ങളുടെ പദ്ധതികള്‍ എണ്ണവിലയെ മാത്രം ആശ്രയിച്ചുള്ളതല്ലെന്നും അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.