റിയാദ്: ആഭ്യന്തര വിപണിയിലെ ആവശ്യത്തിനായി സൗദി എണ്ണ ഉദ്പാദനം കൂട്ടുന്നു. വേനല്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ ഊര്‍ജ്ജ ഉദ്പാദനം വര്‍ദ്ധിക്കുന്നതിനാലാണ് ഉദ്പാദനം കൂട്ടുന്നത് . ഇതിനിടെ എണ്ണവില ഈ വര്‍ഷത്തെ ഏറ്റവും കൂടിയ വിലയായ 48 .5 ഡോളറിലെത്തി.

വേനല്‍ ചൂട് കടുത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ തങ്ങളുടെ പ്രതിദിന ഉദ്പാദനം 10 .15 ദശ ലക്ഷം ബാരലില്‍ നിന്ന് 10.50 ദശ ലക്ഷമായി ഉയര്‍ത്തുന്നത്. ഇതിനിടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് ഈ വര്‍ഷത്തെ ഏറ്റവും കൂടിയ വിലയായ 48.5 ഡോളറിലെത്തി. വില ഉടന്‍ 50 ഡോളറിലെത്തുമെന്നാണ് സൗദി സാമ്പത്തിക വിദഗ്ദരുടെ നിഗമനം. 

ഉദ്പാദനം കൂട്ടുന്നത് ആഭ്യന്തര ഉപയോഗത്തിന് മാത്രമാണെന്നും ഇത് അന്താരാഷ്ട്ര വിപണിയിലേക്ക് നല്‍കില്ലെന്നുമാണ് സൂചന. വേനല്‍ കാലത്ത് നേരിയ തോതില്‍ ഉദ്പാദനം കൂടുന്നത് പതിവാണ്. രാജ്യത്തെ ശീതികരണ സംവിധാനങ്ങളുടെ കൂടിയ ഉപയോഗമാണ് ഇതിന് കാരണം. പ്രതിദിനം 8 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് സൗദി വൈദ്യുതിക്ക് വേണ്ടി ഉപയോഗിക്കുന്നത്.

കടുത്ത ചൂടായിരിക്കും ഈ വര്‍ഷമെന്നാണ് സൗദി കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. ഇപ്പോള്‍ തന്നെ രാജ്യത്തിന്റെ പല ഭാഗത്തും ചൂട് നാല്‍പ്പത് ഡിഗ്രിയായിട്ടുണ്ട്. ചൂട് വര്‍ദ്ധിക്കുന്നതനുസരിച്ച് വൈത്യുതി ഉപയോഗവും വര്‍ദ്ധിക്കും.

ആവശ്യമെങ്കില്‍ എണ്ണ ഉദ്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് ഏതാനും ദിവസ്സങ്ങള്‍ക്ക് മുമ്പ് സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൂചിപ്പിച്ചിരുന്നു.