"വിപ്ലവകരമായ മാറ്റങ്ങള്‍ ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്"

ജിദ്ദ: സൗദിയിലെ പുതിയ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ഉന്നതിയില്‍ എത്തിക്കുമെന്ന് ജിദ്ദയിലെ ബ്രിട്ടീഷ് കോണ്‍സുല്‍ ജനറല്‍ ബാരി പീച്ച്‍. സിനിമാ തീയേറ്ററുകളുടെ തിരിച്ചു വരവ്, വനിതകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി, കായിക സ്റ്റേഡിയങ്ങളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനാനുമതി തുടങ്ങി സൗദിയില്‍ നടന്നു കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നതെന്നും ബാരി പീച്ച് പറഞ്ഞു. 

വാണിജ്യ നിക്ഷേപ മേഖലയില്‍ സൗദിയും യു.കെയും തമ്മിലുള്ള ബന്ധം ഏറെ മെച്ചപ്പെട്ടു. പുതിയ സാഹചര്യത്തില്‍ സൗദിയും യു.കെയും തമ്മിലുള്ള വാണിജ്യ നിക്ഷേപ ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 17.5 ബില്യണ്‍ ഡോളര്‍ ചെലവില്‍ ഇരുനൂറിലധികം സംയുക്ത സംരംഭങ്ങള്‍ ഇരു രാജ്യങ്ങളിലും ഉണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

ജിദ്ദയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ബ്യൂട്ടിഫുള്‍ ബ്രിട്ടന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു കോണ്‍സുല്‍ ജനറല്‍.
ഇന്ത്യന്‍ സംരംഭകരും തൊഴിലാളികളും സൗദി പോലുള്ള രാജ്യങ്ങളില്‍ നിര്‍വഹിക്കുന്ന സേവനത്തെ അദ്ദേഹം പ്രശംസിച്ചു. നൂറുക്കണക്കിനു ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ലുലു ഗ്രൂപ്പ് ബ്യൂട്ടിഫുള്‍ ബ്രിട്ടന്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.