സൗദിയില്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ രാജ കുടുംബാംഗങ്ങളുൾപ്പെടെയുള്ള പല പ്രമുഖരും ഉടന്‍ മോചിതരാകുമെന്നു സൂചന. ഇതിനിടെ തടവില്‍ മതിയായ സൗകര്യം ലഭിക്കുന്നില്ല എന്ന ആരോപണം രാജകുമാരൻ വലീദ് ബിന്‍ തലാല്‍ നിഷേധിച്ചു.ഇതിനിടെ നക്ഷത്ര ഹോട്ടലില്‍ തടവില്‍ കഴിയുന്ന രാജകുമാരന്റെ വീഡിയോ ദൃശ്യം വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്ത് വിട്ടു.

കഴിഞ്ഞ നവംബര്‍ ആദ്യത്തിലാണ് അഴിമതി വിരുദ്ധ നിയമപ്രകാരം സൗദിയില്‍ നിരവധി രാജകുടുംബാംഗങ്ങളും വ്യവസായികളും അറസ്റ്റിലായത്. കേസ് തീര്‍പ്പായതിനാല്‍ ചിലരെ ഇതിനകം മോചിപ്പിച്ചിരുന്നു. ശതകോടീശ്വരനായ പ്രിന്‍സ് വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെ പലരും ഇപ്പോഴും തടവിലാണ്. എന്നാല്‍ താന്‍ ഉടന്‍ മോചിതനാകുമെന്നാണ് പ്രതീക്ഷയെന്ന് വലീദ് ബിന്‍ തലാല്‍ പറഞ്ഞു. റിയാദിലെ റിറ്റ്സ് കാര്‍ട്ടന്‍ ഹോട്ടലില്‍ തടവില്‍ കഴിയുന്നതിനിടെ റോയിട്ടേഴ്സിനു അനുവദിച്ച ഇന്റെര്‍വ്യൂവിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അഴിമതിക്കേസില്‍ തന്റെ നിരപരാധിത്വം അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. തന്റെ സ്ഥാപനമായ കിംഗ്‌ഡം ഹോള്‍ഡിംഗ് കമ്പനിയുടെ നിയന്ത്രണം ഉടന്‍ ഏറ്റെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വലീദ് പറഞ്ഞു. തടവില്‍ മതിയായ സൌകര്യങ്ങള്‍ ലഭിക്കുന്നില്ല, ഹോട്ടലില്‍ നിന്നും ജയിലിലേക്ക് മാറ്റി തുടങ്ങിയ പ്രചാരണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. അതേസമയം തടവില്‍ കഴിയുന്ന മറ്റു പലരും നഷ്ടപരിഹാരം നല്‍കി ഉടന്‍ മോചിതരാകുമെന്നാണ് പ്രതീക്ഷയെന്നും ബന്ധപ്പെട്ടവരെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്‌ ചെയ്തു. എം.ബി.സി നെറ്റ്വര്‍ക്ക് ഉടമ വലീദ് ഇബ്രാഹീം, ഫവാസ് അല്‍ ഹോക്കൈര്‍, ഖാലിദ് അല്‍ തുവൈജിരി, തുര്‍ക്കി ബിന്‍ നാസര്‍ എന്നിവര്‍ ഈ പട്ടികളില്‍ പെടുമെന്നാണ് റിപ്പോര്‍ട്ട്‌