സൗദിയിൽ വർദ്ധിപ്പിച്ച സ്‍കൂള്‍ ഫീസ് റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വര്‍ദ്ധിപ്പിച്ച ഫീസുകള്‍ റദ്ദാക്കാനാണ് നിര്ദേശം.

സമീപകാലത്ത് പല സ്‍കൂളുകളും അന്യായമായി ഫീസ്‍ വര്‍ദ്ധിപ്പിച്ചതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത് വന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വര്‍ദ്ധിപ്പിച്ച ഫീസ് മവിപ്പിക്കാന്‍ സ്വകാര്യ സ്കൂളുകള്‍ക്കും ഇന്റര്‍ നാഷണല്‍ സ്കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രി അഹമദ് ബിന്മുഹമ്മദ്അല്ഈസ നിര്‍ദ്ദേശം നല്‍കി.

മന്ത്രാലയത്തിന്റെ അനുമതിയോടെ വര്‍ദ്ധിപ്പിച്ച ഫീസും റദ്ദാക്കാനാണ് നിര്‍ദ്ദേശം. സ്കൂളുകളില്‍ ഏകീകൃത ഫീസ്കൊണ്ടു വരാനാണ് ഈ നീക്കമെന്നാണ് സൂചന. സ്കൂളിലെ പഠനസൗകര്യം ഉള്‍പ്പെടെയുള്ളവ പരിഗണിച്ച് ഫീസ് പുന:ക്രമീകരിക്കും. മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിച്ചാല്‍ ഫീസ് വര്‍ദ്ധിപ്പിക്കാം എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിര്‍ദ്ദേശം. എന്നാല്‍ ഇതിന് നിശ്ചയിച്ച മാനദണ്ഡവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു. 

ഇത് കൂടി പരിഗണിച്ചാണ് പുതിയ ഉത്തരവ്. പുസ്തകങ്ങളും, പഠനോപകരണങ്ങളും, സ്‍കൂള്‍ യൂണിഫോമും നിശ്ചിത കേന്ദ്രത്തില്‍ നിന്ന് തന്നെ വാങ്ങണം എന്ന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ന്യായമായ വിലയ്ക്ക് ഇഷടമുള്ള കേന്ദ്രങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്. ഏതെങ്കിലും ഒരു കടയില്‍ മാത്രം ലഭ്യമായ പുസ്തകങ്ങള്‍ വില്‍ക്കുന്നതിനും നിയന്ത്രണമുണ്ട്.