റിയാദ്: സൗദിയിൽ വിദേശികളുടെ എണ്ണം കുറച്ച കൊണ്ടുവരും. ഇതിനായി വര്‍ഷത്തില്‍ രണ്ടു ലക്ഷത്തി ഇരുപതിനായിരം സ്വദേശികള്‍ക്കു തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനു പുതിയ പദ്ധതി നടപ്പാക്കുന്നു. സൗദി തൊഴിൽ മേഖലയിൽ വിദേശികളെ ആശ്രയിക്കുന്നത് കുറച്ച് കൊണ്ട് വരുകയും സ്വദേശികളെ വിവിധ ജോലികൾക്കു യോഗ്യരാക്കുകയുമാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

ഇതിനായി വര്‍ഷത്തില്‍ 220,000 സ്വദേശികള്‍ക്കു തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് സൗദി തൊഴില്‍‌ മന്ത്രി
ഡോ.അലിബിന്‍ നാസിര്‍ അല്‍ ഗാഫിസ് പറഞ്ഞു. 2020 ആവുമ്പോഴേക്കു തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

സ്വദേശികളായ യുവതി യുവാക്കളെ അനുയോജ്യമായ തൊഴിൽ മേഖലയിലേക്ക് യോഗ്യരാക്കുന്നതിനു വിപുലമായ പരിശീലന പരിപാടികള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചു
പ്രവര്‍ത്തിക്കുമെന്ന് സൗദി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് മാനവ വിഭവ ശേഷി വിഭാഗം തലവന്‍ മന്‍സൂര്‍ അല്‍ ഷതവി പറഞ്ഞു. 

വിദേശികളുടെ എണ്ണം കുറച്ച് കൊണ്ട് വരുന്നതിനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവുകള്‍ നടപ്പാക്കുന്നതിനു ശക്തമായ പരിശ്രമം നടത്തുമെന്നും മന്‍സൂര്‍ അല്‍ ഷതവി പറഞ്ഞു. എന്നാല്‍ സ്വകാര്യമേഖലയുമായി കൂടി ആലോചിച്ച് മാത്രമേ ഇത്തരം ഉത്തരവുകൾ ഇറക്കാറുള്ളുവെന്ന് തൊഴില്‍ മന്ത്രി
വ്യക്തമാക്കി.