സൗദിയിലെ പള്ളികളില്‍ നിന്നും മുസ്ലിം ബ്രദര്‍ഹൂഡ് പോലെ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള ഇമാമുമാരെയും പ്രഭാഷകരെയും ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചതായി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു.

ജിദ്ദ: തീവ്രവാദ ചിന്തകൾ പ്രോത്സാഹിപ്പിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുള്ള ഇമാമുമാരെയും പ്രഭാഷകരെയും സൗദിയിലെ പള്ളികളില്‍ നിന്നും ഒഴിവാക്കും. പള്ളികളിലെ പ്രസംഗങ്ങളും സ്കൂളുകളിലെ പാഠപുസ്തകങ്ങളും ശക്തമായി നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

സൗദിയിലെ പള്ളികളില്‍ നിന്നും മുസ്ലിം ബ്രദര്‍ഹൂഡ് പോലെ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള ഇമാമുമാരെയും പ്രഭാഷകരെയും ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചതായി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. തീവ്ര ചിന്താഗതിക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമോ, അനുകമ്പയോ ഉള്ളവര്‍ പള്ളികളില്‍ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാനോ ഖുതുബ നിര്‍വഹിക്കാന്‍ പാടില്ല. പള്ളികളിലെ പ്രവര്‍ത്തനങ്ങളും വെള്ളിയാഴ്ച പള്ളികളില്‍ നടക്കുന്ന ഖുതുബകളും നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാകും. ഇതിനായി മന്ത്രാലയത്തിനു കീഴില്‍ നിലവിലുള്ള സമിതികള്‍ പുനക്രമീകരിക്കുമെന്നു ഇസ്ലാമിക കാര്യ സഹമന്ത്രി ഡോ. തൗഫീഖ് അല്‍ സുദൈരി പറഞ്ഞു. 

നിരീക്ഷകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യും. രാജ്യത്തെ സ്കൂളുകളില്‍ നിന്ന് ബ്രദര്‍ഹുഡ് സ്വാധീനമുള്ള പാഠപുസ്തകങ്ങള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞിരുന്നു. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. തീവ്ര ചിന്താഗതിക്കാരുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരെ സ്കൂളുകളില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് മന്ത്രാലയം വക്താവ് മുബാറക് അല്‍ ഒസൈമി വ്യക്തമാക്കി.