റിയാദ്: നിയമലംഘകരായ വിദേശികളെ കണ്ടെത്താനുള്ള പരിശോധനയില്‍ സഹകരിക്കാന്‍ കൌണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സിന് നിര്‍ദേശം. റമദാന്‍ കഴിഞ്ഞാല്‍ നിയമലംഘകര്‍ക്കായി പരിശോധന ശക്തമാക്കും. റമദാന്‍ ആരംഭിച്ചതിനു ശേഷം വ്യാപാര കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ നൂറുക്കണക്കിനു നിയമലംഘനങ്ങള്‍ കണ്ടെത്തി.

നിയമലംഘകര്‍ക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാനുള്ള പൊതുമാപ്പ് കാലാവധി അവസാനിക്കാറായ സാഹചര്യത്തിലാണ് വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റെ നിര്‍ദേശം. താമസ തൊഴില്‍ നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ സഹകരിക്കാന്‍ കൗണ്‍സില്‍ ഓഫ് സൗദി ചെമ്പേഴ്‌സിനോടും മന്ത്രാലയം നിര്‍ദേശിച്ചു. നിയമലംഘകരായ ഒരു വിദേശിയും ജോലി ചെയ്യുന്നില്ലെന്ന് എല്ലാ സ്ഥാപനങ്ങളും ഉറപ്പ് വരുത്തണമെന്ന് മന്ത്രാലയം കൌണ്‍സില്‍ ഓഫ് സൗദി ചെമ്പേഴ്‌സിനോട് ആവശ്യപ്പെട്ടു. നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന പേരില്‍ നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് പോതുമാപ്പും, പരിശോധനയുമെല്ലാം. മൂന്നു മാസത്തെ പൊതുമാപ്പ് റമദാന്‍ പൂര്‍ത്തിയാകുന്നതോടെ അവസാനിക്കും. അതേസമയം റമദാന്‍ തുടങ്ങിയതിനു ശേഷം വാണിജ്യ നിക്ഷേപ മന്ത്രാലയം 5078 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ 252 വ്യാപാര സ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി. വില്പന സാധനങ്ങളുടെ ഗുണനിലവാരവും കാലാവധിയും ഓഫറുകളുടെ ആധികാരികതയുമെല്ലാം അധികൃതര്‍ പരിശോധിക്കുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ പിഴ ഉള്‍പ്പെടെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു. നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ 1900 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചോ, മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ പരാതിപ്പെടാനുന്ന സൗകര്യമുണ്ട്.